ഇന്ധന വിലകുറച്ചതിന്റെ ഭാഗമായി കേരളത്തിലും വില കുറയുമെങ്കിലും ഇന്ധനവിലയിലെ മൂല്യവർദ്ധിത നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി അറിയിച്ചു. രാജ്യവ്യാപകമായി ഇന്ധനവില വർധിക്കുന്നതിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായത്. ഇതോടെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറഞ്ഞത്.
എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 30 രൂപയിലധികം പ്രത്യേക നികുതിയും, സെസ്സും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കേണ്ടത് ഇല്ലാത്ത ഈ നികുതി വരുമാനം പെട്രോളിന്റെ അന്തർദേശീയ വില വ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതി ആണെന്ന് ധനമന്ത്രി ചൂണ്ടി കാണിച്ചു. താൽക്കാലികം ആയിട്ടുള്ള ഈ വിലക്കുറവ് ജനരോഷത്തിൽ നിന്നും മുഖം രക്ഷിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം മാത്രം ആണ്.
ഡീസലിനും പെട്രോളിനും മേലുള്ള കേരള സംസ്ഥാന നികുതി കഴിഞ്ഞ ആറുവർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വർധിപ്പിച്ചിട്ടില്ല. ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു എന്നതും എടുത്ത് പറയേണ്ടതുണ്ട്. പ്രത്യേക നികുതിയായും സെസും ചുമത്തി കേന്ദ്രം 30ലധികം രൂപയാണ് ഒരു ലിറ്റർ ഡീസലിനും പെട്രോളിനും നിന്നും ഈടാക്കിയത്. പെട്രോൾ ഡീസൽ വില കുറച്ചതിന് പിന്നാലെ ഇന്ധനവിലയിൽ വാറ്റ് കുറയ്ക്കുവാൻ സംസ്ഥാനം തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ തീരുമാനം കർഷകർക്ക് ഒരുപാട് ഗുണം ഉണ്ടാക്കുകയും പുതിയ ഉണർവ് ഏകുകയും ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിൽ ഡീസലിന് 31 രൂപയും പെട്രോളിന് 32 രൂപയും ആണ് എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ ഈടാക്കുന്നത്. ഇന്ധന വിലവർധനവിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധവും കർഷക പ്രക്ഷോഭങ്ങളും കണക്കിലെടുത്താണ് സർക്കാർ വില കുറയ്ക്കാൻ നിർബന്ധിതരായത്. ലോക്സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം മോശമായത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായെന്നു ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
ഉത്തർപ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ധനവിലയെ പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമായി ഉയർത്തുന്നതിനാൽ ആണ് തീരുവ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്രം എടുത്തത് എന്നും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ഉണ്ടായ ലോക്ക് ഡൗണിന് ശേഷം ഡീസലിന് 12 രൂപയും പെട്രോളിന് 14 രൂപയും ആണ് കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ ഇനത്തിൽ കൂട്ടിയത്. മോദി സർക്കാരിന്റെത് വെറും തട്ടിപ്പ് മാത്രമാണെന്ന് യുപിഎ സർക്കാരിന്റെ കാലത്ത് എക്സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ചു കോൺഗ്രസ് ആരോപിച്ചു.