നഷ്ടം ഏറ്റെടുക്കാൻ തയ്യാറാവാത്ത എണ്ണ കമ്പനികൾക്കും, നികുതി തുക അല്പം പോലും കുറയ്ക്കാൻ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ഞെരിഞ്ഞമരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ജനജീവിതങ്ങൾ സ്തംഭിപ്പിക്കുന്ന തലത്തിലേക്ക് ആണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്. ഗാർഹിക ആവശ്യങ്ങൾക്കായിട്ടുള്ള 14 കിലോഗ്രാമിന്റെ എൽ പി ജി ഗ്യാസ് സിലിണ്ടറുകൾക്ക് ആണ് അമ്പത് രൂപ കൂട്ടിയത്. ഇന്ന് അർധരാത്രിയോടെ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. വില വർദ്ധനവ് വന്നതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന് 769 വിലയിപ്പോൾ. എണ്ണ കമ്പനികൾ നടത്തുന്ന ഈ മാസത്തെ രണ്ടാമത്തെ വില വർദ്ധനവ് ആണിത്.
ഫെബ്രുവരി 4 നു സബ്‌സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയും എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു. പത്തൊമ്പത് കിലോഗ്രാമിന്റെ സിലിണ്ടറുകൾക്ക് 191 രൂപയാണ് വർധിച്ചത്. ഇതോടെ 1335 രൂപയിൽ നിന്ന് 1528 രൂപയിലേക്ക് വർധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്കെത്തിയ സമയത്താണ് എൽപിജിയുടെ വില വർദ്ധനവ് ഇപ്പോൾ ഉണ്ടായത്.
അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികൾ ആണ്. ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുകയാണ് ചെയ്തു വരുന്നത്.അന്താരാഷ്ട്ര ഇന്ധന നിരക്കും , യു എസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. നിലവിൽ ഓരോ വീടിനും 14 കിലോഗ്രാം വീതമുള്ള പന്ത്രണ്ട് സിലിണ്ടറുകൾ ആണ് സർക്കാർ സബ്‌സിഡി നിരക്കിൽ നൽകുന്നത്. എന്നാൽ ഇപ്പോൾ സബ്‌സിഡി പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഇത് പൊതുജനങ്ങളെ ദുരിതക്കയത്തിൽ ആഴ്ത്തുകയാണ്..