സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്ന ഒരു പേരാണ് ക്ലബ് ഹൗസ്. നിരവധി സിനിമാതാരങ്ങളുടെ പേരിൽ ക്ലബ് ഹൗസിൽ വ്യാജ പ്രൊഫൈലുകൾ പ്രചരിച്ചിരുന്നു. വ്യാജ പ്രൊഫൈലുകളുടെ സ്ക്രീൻ ഷോട്ട് പങ്കു വെച്ച് താരങ്ങളും മുന്നോട്ട് വന്നിരുന്നു. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി,മഞ്ജു വാരിയർ എന്നിവർ വ്യാജ പ്രൊഫൈൽ ചൂണ്ടി കാണിച്ചു മുന്നോട്ട് വന്നിരുന്നു. പൃഥ്വിരാജിന്റെ ശബ്ദം അനുകരിക്കുന്ന ഒരു കലാകാരൻ അദ്ദേഹത്തിന്റെ പേരിൽ ചർച്ചയിൽ പങ്കെടുത്തത് വലിയ വാർത്ത ആയിരുന്നു.
ഇപ്പോഴിതാ ക്ലബ് ഹൗസിലെ “കട്ടൻ കഥ ” ആണ് ശ്രദ്ധയാകർഷിക്കുന്നത്. സിനിമാക്കാരും, സംഗീത സംവിധായകരും, എഴുത്തുകാരും, സർക്കാർ ജോലിക്കാരും, സാധാരണക്കാരും ഒരു പോലെ പങ്കെടുത്ത ഒരു ചർച്ചയായിരുന്നു ഇത്. വിവിധ മേഖലയിലുള്ള വ്യക്തികൾ അവരുടെ ആദ്യ പ്രണയവും അനുഭവങ്ങളും പങ്കുവെച്ച വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു “കട്ടൻ കഥ”. ക്ലബ് ഹൗസിലെ ആദ്യ സീരീസ് നാലുമണിയിലെ “കട്ടൻ കഥ” ശ്രദ്ധേയമാവുകയാണ്. യുവാക്കൾ മാത്രമല്ല വിദ്യാർത്ഥികളും, സിനിമാക്കാരും, എഴുത്തുകാരും, അവരുടെ പ്രണയ അനുഭവങ്ങളും സൗഹൃദവും ഓർമ്മകളും എല്ലാം പങ്കു വെച്ചു. പ്രണയ സുന്ദരമായ നിമിഷങ്ങളും പ്രണയ നഷ്ടങ്ങളും വളരെ വൈകാരികമായിട്ടായിരുന്നു ഓരോരുത്തരും പങ്കുവെച്ചത്.
വേദന പങ്കു വെക്കുമ്പോൾ ആശ്വാസം ലഭിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. സിനിമാതാരങ്ങളായ ആശിഷ് വിദ്യാർത്ഥി, ചെമ്പൻ വിനോദ് സംഗീതസംവിധായകൻ കൈലാസ് മേനോൻ എന്നിങ്ങനെ പലരും തങ്ങളുടെ ആദ്യ പ്രണയ അനുഭവം വെളിപ്പെടുത്തി. പ്രതീക്ഷയും സന്തോഷവും നൽകിയ പ്രണയം, വേദനിപ്പിച്ച അനുഭവങ്ങളും എല്ലാം നിറഞ്ഞു നിന്ന ഒരു കാല്പനിക ലോകമായിരുന്നു “കട്ടൻ കഥ”. സംവിധായകനായ സലാം ബാപ്പു, അരുൺ ഗോപി, അനിൽ രാധാകൃഷ്ണ മേനോൻ, സുനിൽ ഇബ്രാഹിം, ടോം ഇമ്മട്ടി നടൻ ബിബിൻ പെരുമ്പള്ളി എന്നിവർ ആണ് പാനൽ ആയി ഇരുന്നത്. ഓരോരുത്തർക്കും ജീവിതത്തിൽ പോസിറ്റീവായി എങ്ങനെ മുന്നോട്ടു പോകാമെന്നും ജീവിതത്തിൽ എങ്ങനെ പ്രധാനമായ തീരുമാനങ്ങൾ എടുക്കാം എന്നും ഈ പാനൽ ഉപദേശങ്ങൾ നൽകി.
എന്താണ് ക്ലബ് ഹൗസ് എന്ന് അറിയാൻ വേണ്ടി ഒരു നേരമ്പോക്ക് ആയിട്ട് തുടങ്ങിയ ഒരു റൂം ആയിരുന്നു കട്ടൻ കഥ. എന്നാൽ ഏഴാമത്തെ എപ്പിസോഡിൽ എത്തിനിൽക്കുമ്പോൾ 1500ഓളം പേരാണ് ഒരു സെക്ഷനിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും ഓരോരുത്തരും അവരുടെ പ്രണയ ഭാവങ്ങളും പ്രണയ നഷ്ടങ്ങളും പങ്കുവയ്ക്കാൻ തുടങ്ങി. ജോ മാർഷലിന്റെയും പ്രജീഷിന്റെയും സംഗീതം കൂടിയായപ്പോൾ കട്ടൻ കഥയുടെ മധുരം അല്പംകൂടി. മികച്ച പ്രണയ അനുഭവങ്ങൾക്ക് സമ്മാനവും ഉണ്ട്.നേരിട്ട് കാണാതെ തന്നെ പരസ്പരം സ്നേഹവും അടുപ്പവും സാഹോദര്യവും മനുഷ്യ മനസ്സുകൾ തമ്മിൽ ഉടൽ എടുക്കുമെന്ന തിരിച്ചറിവിലേക്കാണ് ഈ പ്ലാറ്റ്ഫോം നയിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നു. നാലുമണിക്ക് ആരംഭിക്കുന്ന കട്ടൻ കഥകൾ രാത്രി 9 മണി വരെ തുടരുന്ന രീതിയാണ് കണ്ടുവരുന്നത്.