പോലീസിന്റെയും അഗ്നിശമന സേനയുടെയും കൃത്യമായ ഇടപെടല് കൊണ്ടും പ്രദേശവാസികളുടെ ഭാഗ്യം കൊണ്ടും വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചാല ബൈപാസിൽ ഫുൾ ലോഡ് എൽപിജിയുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു വൻ ദുരന്തം ഒഴിവായി. 22 പേർ മരണപ്പെട്ട 2012 ൽ സമാനമായ ഒരു ദുരന്തത്തിന്റെ ഓർമ്മകൾ ഉളവാക്കിയ സംഭവം പ്രദേശത്ത് താമസിക്കുന്നവരെ ഭയപ്പെടുത്തി, മുൻകരുതലുകളുടെ ഭാഗമായി പോലീസിന് ഇവരെ ഒഴിപ്പിക്കേണ്ടിവന്നു. വൈകുന്നേരം ആയപ്പോഴേക്കും സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു.
വലിയ ഒരു ഇറക്കം കഴിഞ്ഞു വരുന്ന വളവായതിനാൽ തുടരെ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃത്യമായ ബോർഡുകൾ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്ന വളവും പെട്ടന്ന് വരുന്ന വാഹനത്തിനു കൺട്രോൾ നഷ്ടമാകുന്നതാണ് പതിവ്. \
ദൃശ്യങ്ങളിൽ വ്യക്തമാകുന്നത് ഡ്രൈവർക്ക് ഈ റോഡിൽ ഉള്ള പരിചയ കുറവും പക്വതയില്ലാത്ത ഡ്രൈവിംഗ് ആണ്. അമിത വേഗത്തിൽ വന്ന ടാങ്കർ പെട്ടന്ന് വളവു തിരിക്കാൻ ശ്രമിക്കുകയും മറിഞ്ഞു വീഴുകയുമാണ് സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവറെ ചാലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. ആദ്യ ഘട്ടത്തിൽ തന്നെ കൃത്യമായ ഇടപെടലുകൾ നടന്നത് കൊണ്ട് ഇന്ധന ചോർച്ച തടയുവാൻ സാധിച്ചു. ഇരുപത് മണിക്കൂറ് എടുത്തിട്ടാണ് ഇന്ധനം പൂർണ്ണമായും മറ്റൊരു വണ്ടിയിലേക്ക് മാറ്റിയത്. വളപട്ടണത്ത് നിന്ന് എത്തിയ ഖലാസികളും ക്രെയിനും ഉപയോഗിച്ചാണ് മറിഞ്ഞു വീണ ടാങ്കർ ഉയർത്തിയത്