പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ 6000 രൂപ തിരിച്ചുപിടിക്കാൻ കേന്ദ്രം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ പി എം കിസാൻ പദ്ധതി പ്രകാരം ആയിരുന്നു കർഷകർക്ക് 6000 രൂപ നൽകിയത്. എന്നാൽ ഈ തുക 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് ലഭിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം പള്ളിക്കത്തോട് വീട്ടിൽ മാത്രം നൂറിലധികം കർഷകർക്കാണ് തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ആനുകൂല്യം ലഭിച്ച തുക തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തിയാൽ നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നും നോട്ടീസിൽ കൃത്യമായി പറയുന്നുണ്ട്. ഒരുപാട് കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പണം തിരികെ വാങ്ങാൻ കേന്ദ്രം ഒരുങ്ങുന്നത്.കേന്ദ്ര കൃഷി മന്ത്രാലയം ആണ് കൃഷി വകുപ്പ് മുഖേന കർഷകർക്ക് ഈ അറിയിപ്പ് നൽകിയത്.
സ്വന്തം പേരിൽ സ്ഥലം ഇല്ലെന്നും ആദായനികുതി അടക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കർഷകർക്ക് തുക തിരികെ അടക്കണമെന്ന് ഉള്ള കത്ത് ലഭിച്ചിരിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി സർക്കാർ ആദ്യഗഡുവായ 2000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചിരുന്നു. ഇതിനു ശേഷം രണ്ടുമൂന്നു ഗഡു ചില കർഷകർക്ക് ലഭിച്ചിരുന്നു.
3 സെന്റ് സ്ഥലം എങ്കിലും കൃഷിചെയ്യാൻ വേണമെന്നായിരുന്നു അന്ന് പണം ലഭിക്കാൻ ഉള്ള യോഗ്യത. ഇത് തെളിയിക്കുന്ന കരം കെട്ടിയ രസീത്, ആധാർ കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയം കർഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ എത്തിയ തുക കർഷകർ ചെലവഴിച്ചതിനു ശേഷം അവർക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ച് തിരികെ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിരിക്കുകയാണ്.