അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് സ്വന്തമാക്കാം. ഇത് സംബന്ധിച്ച മോട്ടോർ വാഹന ഭേദഗതി ജൂലൈ 1 മുതൽ നടപ്പിലാക്കും. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമഭേദഗതി വിജ്ഞാപരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം താല്പര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാം. ഇതുവരെ സർക്കാരാണ് ഇത് പലയിടത്തും നടത്തിയിരുന്നത്.
ചെറിയ വാഹനങ്ങൾ ഓടിക്കുവാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനം വേണം.ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനമാണ്. അതിൽ തന്നെ നാലുമണിക്കൂർ സിമുലേറ്ററിൽ രാത്രികാല ഡ്രൈവിംഗ്, മഴ, ഫോഗ് ഡ്രൈവിംഗ് എന്നിവ പരിശീലിപ്പിക്കും. മീഡിയം ഹെവി വാഹനങ്ങൾ ഓടിക്കാൻ ആർ ആഴ്ചത്തെ 38 മണിക്കൂർ പരിശീലനം വേണം. ഇതിൽ 16 മണിക്കൂർ തിയറിയും 22മണിക്കൂർ പ്രാക്ടിക്കൽ ആണ്. അതിൽ മൂന്ന് മണിക്കൂർ സിമുലേറ്റർ.
അക്രഡിറ്റഡ് ഡ്രൈവിംഗ് കേന്ദ്രങ്ങൾ അപൂർവ്വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിൽ മാതൃക ഇൻസ്റ്റിറ്റ്യൂട്ടുകൾ ആണ് നിലവിലുള്ളത്. കേരളത്തിൽ മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ അനുവദിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. അഞ്ചുവർഷത്തേക്ക് ആയിരിക്കും അക്രെഡിറ്റേഷൻ. കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലം, വാഹന ഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള വർക്ക് ഷോപ്പ്,ഡ്രൈവിംഗ് സിമുലേറ്റർ, തുടങ്ങിയവ വേണം.