കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥിയുമായ ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാറിന്റെ മരണ വാർത്തകൾ ആണ്. സിനിമാറ്റോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറിന്റെ മരണവാർത്ത ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളെ ഞെട്ടിക്കുകയായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഗുരുതരാവസ്ഥയിലായിരുന്ന രമേശ് മരിച്ചുവെന്ന ദുഃഖ വാർത്ത കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ അറിയിക്കുകയായിരുന്നു. കേട്ടയുടനെ പൊട്ടിക്കരയുകയായിരുന്നു ഭാഗ്യലക്ഷ്മി.
ഇപ്പോഴിതാ ദാമ്പത്യ ജീവിതം തകർന്നതിനെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചും എല്ലാം ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞ അഭിമുഖങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രണയനഷ്ടത്തെ അതിജീവിക്കാൻ ഭാഗ്യലക്ഷ്മിക്ക് ഒരുപാട് വർഷങ്ങൾ എടുത്തു. നാലു വർഷക്കാലം എടുത്താണ് ഭാഗ്യലക്ഷ്മി ആത്മകഥ പൂർത്തിയാക്കിയത്. ആദ്യത്തെ ഒന്ന് രണ്ടു വർഷം ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു.
കാറെടുത്ത് തനിയെ ഡ്രൈവ് ചെയ്തു റോഡുകളും, പ്രകൃതിദൃശ്യങ്ങൾ, ഭിക്ഷക്കാർ, ആളുകളുടെ തിരക്കുള്ള ജീവിതം എന്നിവയിലൂടെ കടന്നുപോകും. നാഗർകോവിൽ, തിരുനെൽവേലി, മധുര, തഞ്ചാവൂർ അങ്ങനെ എങ്ങോട്ടെന്നില്ലാതെ ഒരുപാട് യാത്രകൾ ചെയ്തു. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും ആ മുറിവുകൾ മായാൻ തുടങ്ങിയെന്നും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
തെറ്റി പിരിഞ്ഞവർ അല്ല ഞങ്ങൾ എന്നും ഇപ്പോഴും തനിക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ് അദ്ദേഹം എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അദ്ദേഹത്തിന്റെ നന്മ കാണണം എന്ന് ഭാഗ്യലക്ഷ്മിയും ആഗ്രഹിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ ഏറെ മനോഹരമായ മുഹൂർത്തങ്ങൾ ആയിട്ടാണ് പ്രണയത്തിലായ ആ പത്തുവർഷങ്ങളെ കാണുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഏതൊരു ബന്ധത്തിലും ഒരു പരിധി ഉണ്ടാകണം. നാളെ ഇല്ലാതെ ആകാൻ സാധ്യതയുള്ള ഒന്നാണ് എല്ലാ ബന്ധങ്ങളും. അതുകൊണ്ട് എല്ലാ ബന്ധങ്ങളിലും ഒരു ചെറിയ ഡിറ്റാച്മെന്റ് ഇടുന്നത് നല്ലതാണ്. അപ്പോൾ അമിതമായി വിഷമിക്കേണ്ടി വരികയുമില്ല എന്ന് താരം പറയുന്നു.
സിനിമയിൽ കണ്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട പ്രണയം “പക്ഷെ” എന്ന സിനിമയിൽ ആയിരുന്നു. അത്തരം അനുഭവങ്ങൾ ഭാഗ്യലക്ഷ്മിയുടെ ജീവിതത്തിലുണ്ടായിട്ടില്ലെങ്കിലും ആ സിനിമയ്ക്ക് ഡബ്ബ് ചെയ്യുമ്പോൾ വേദന അനുഭവപ്പെട്ടിരുന്നു. നാലായിരത്തോളം സിനിമകൾ ഡബ്ബ് ചെയ്തിട്ടുള്ള ഭാഗ്യലക്ഷ്മിക്ക് നൂറോളം സിനിമകൾ ഏറെ പ്രിയപ്പെട്ടതാണ്.
ചിന്താവിഷ്ടയായ ശ്യാമള, തലയണമന്ത്രം, പരിണയം, വടക്കുനോക്കിയന്ത്രം, മഴവിൽക്കാവടി എന്നിവയെല്ലാം ഈ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഭാഗ്യലക്ഷ്മിക്ക് ഏറ്റവും വലിയ ഭാഗ്യം ആയത് വർഷത്തിൽ ചെയ്തിരുന്ന 120 -130 സിനിമകളായിരുന്നു. ജീവിതത്തിലെ വിഷമങ്ങളെ കുറിച്ച് ആലോചിക്കാൻ ഉള്ള നേരം പോലും കിട്ടാതെ മുഴുവൻ സമയവും ഡബ്ബിങ്ങിൽ ആയിരുന്നു.
ദാമ്പത്യം തകർന്നപ്പോൾ ആദ്യം ഭയന്നിരുന്നു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് രണ്ടു കുട്ടികളെ വെച്ച് ജീവിക്കാൻ പറ്റുമോ എന്ന ഭയം. ഭാഗ്യലക്ഷ്മി വളർന്നത് ഒരു ഓർഫനേജിൽ ആയിരുന്നു എന്ന് സിനിമയിൽ ഉള്ളവർക്ക് ആർക്കും അറിയില്ലായിരുന്നു. അച്ഛൻ ഉണ്ടാവേണ്ട കാലത്ത് അച്ഛൻ ഉണ്ടായിരുന്നില്ല, സഹോദരങ്ങൾ ഉണ്ടാവേണ്ട സമയത്ത് സഹോദരങ്ങളും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഒറ്റയ്ക്ക് ആരുടെയും സഹായമില്ലാതെ ആണ് ഭാഗ്യലക്ഷ്മി ഈ നിലയിലെത്തിയത്.
മുന്നോട്ടുള്ള ജീവിതവും ഒറ്റയ്ക്ക് തുടരാൻ അങ്ങനെ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആണ് പുസ്തകം എഴുതാൻ ഭാഗ്യലക്ഷ്മി തീരുമാനിക്കുന്നത്. ആ സമയത്തായിരുന്നു “ചിന്താവിഷ്ടയായ ശ്യാമള” എന്ന സിനിമയുടെ ഡബ്ബിങ്. സിനിമയിലെ പല ഡയലോഗുകളും പറയുമ്പോൾ മനസ്സിൽ തട്ടിയാണ് പറഞ്ഞിരുന്നത് എന്ന് ഭാഗ്യലക്ഷ്മി തുറന്നുപറയുന്നു.
