വികാരനിർഭരമായ മുഹൂർത്തങ്ങളിലൂടെ ആണ് ബിഗ് ബോസ് മലയാളം സീസൺ 3 കടന്നുപോകുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയുടെ 37മത്തെ ദിവസം നടന്ന സംഭവം കണ്ടുനിന്നവരെ എല്ലാംനൊമ്പരപ്പെടുത്തി. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർത്ഥിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് അന്തരിച്ചു എന്ന വാർത്തയാണ് ഏവരെയും ഞെട്ടിച്ചത്. സിനിമാറ്റോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറാണ് ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തിയാണ് ബിഗ് ബോസ് വിവരം അറിയിച്ചത്.
നാട്ടിലേക്ക് പോകണോ എന്ന് ബിഗ് ബോസ് ചോദിച്ചെങ്കിലും പോകണമെന്നില്ല എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. വിവാഹ ബന്ധം വേർപെടുത്തിയ സ്ഥിതിക്ക് അവിടെ പോയാൽ എന്താകും എന്ന് അറിയില്ല എന്നും കുട്ടികൾ ചെയ്യാനുള്ള കാര്യങ്ങളാണ് ഏറ്റവും പ്രധാനം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഗ് ബോസ് ഹൗസിലേക്ക് വരുന്നതിനു മുമ്പ് ഭാഗ്യലക്ഷ്മി രമേശ് കുമാറിനെ പോയി കണ്ടിരുന്നു. എന്തു പ്രശ്നമുണ്ടായാലും എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് മക്കളോട് പറഞ്ഞ് ഏല്പിച്ചാണ് ഭാഗ്യലക്ഷ്മി ബിഗ്ബോസ് ഹൗസിൽ പ്രവേശിച്ചത്. മക്കളോട് ഇതിനെക്കുറിച്ച് ഫോണിൽ സംസാരിക്കാൻ കഴിയുമോ എന്നായിരുന്നു ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് ചോദിച്ചത്.
മക്കളോട് സംസാരിക്കാൻ ഉള്ള അവസരം ഒരുക്കാം എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി. രണ്ടു വൃക്കകളും പ്രവർത്തനരഹിതമായി വളരെ ഗുരുതരാവസ്ഥയിലായിരുന്നു രമേശ്. താൻ കിഡ്നി ദാനം ചെയ്യാം എന്ന് പറഞ്ഞപ്പോൾ വിസമ്മതിക്കുകയായിരുന്നു. അപ്പോഴും ഈഗോ ആയിരുന്നു പ്രശ്നം എന്ന് ഭാഗ്യലക്ഷ്മി മറ്റു മത്സരാർത്ഥികളോട് പറയുന്നു. താൻ ഇല്ലാത്തതിനാൽ എന്തുചെയ്യണമെന്ന് കുട്ടികൾക്ക് അറിയുന്നുണ്ടാവില്ല എന്നും 16 കഴിയും വരെ അവിടെനിന്നും പോകരുത് എന്ന് മക്കളോട് പറഞ്ഞു കൊടുക്കണമെന്നും ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കാൻ ആയി മത്സരാർത്ഥികൾ എല്ലാം ഒപ്പം തന്നെ ഉണ്ടായിരുന്നു.