ലോണുകൾ എടുക്കുന്നവരും പുതിയതായി ലോണുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. വലിയൊരു ചതിക്കുഴി ആണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് കേരള പോലീസിന്റെ മുന്നറിയിപ്പാണ്. ഈ വിവരം അറിയാതെ എളുപ്പം വായ്പ ലഭിക്കും എന്നറിഞ്ഞ് ആരും ചതിക്കുഴിയിൽ വീഴരുത്. ഇന്നു സമൂഹത്തിൽ നിരവധി നിയമവിരുദ്ധമായ വായ്പകൾ ലഭ്യമാണ്. എന്നാൽ ഇത്തരം നിയമവിരുദ്ധമായ വായ്പകളുടെ പിന്നിലെ ചതിക്കുഴികൾ മനസ്സിലാക്കാതെ സാധാരണക്കാർ അതിൽ അകപ്പെട്ടു പോകുന്നു.
ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്ക് വഴി ജനങ്ങളെ കെണിയിൽ ആക്കിയ പല ചൈനീസ് ആപ്പുകൾക്ക് നമ്മുടെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ വഴി വായ്പകൾ നൽകിയിട്ട് പിന്നീട് ഭീഷണിപ്പെടുത്തി കൊള്ള ലാഭം തട്ടിയെടുക്കുന്ന ധാരാളം കമ്പനികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ കമ്പനികൾക്കെതിരെ ശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ് കേരള പോലീസ്. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട് എന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ വിദേശികളടക്കമുള്ള വലിയൊരു സംഘം തന്നെയാണ് പ്രവർത്തിച്ചുവരുന്നത്. ഇത് പോലുള്ള ആപ്ലിക്കേഷനുകൾ കാരണം നിരവധി ആളുകളാണ് ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുന്നത്.അറിവില്ലായ്മ കാരണം ഇനിയും ഒരുപാട് ആളുകൾ ഈ ചതിക്കുഴിയിൽ അകപ്പെടാൻ ഉള്ള സാധ്യതയുണ്ട് . ഇന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നിരവധി പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഈട് ഒന്നുമില്ലാതെ 10000 രൂപ വായ്പ നൽകാം എന്നു തുടങ്ങുന്ന പരസ്യങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്.
ഇത്തരം പരസ്യങ്ങൾ വിശ്വസിച്ച് നമ്മുടെ വിവരങ്ങൾ നൽകിയാൽ വായ്പാതുക ലഭിക്കുന്നതാണ്. എന്നാൽ പണം കൈമാറുന്നതിന് മുമ്പ് നമ്മുടെ ഫോണിലെ പല പെർമിഷനുകൾ അവർ ചോദിക്കുന്നു. കൃത്യസമയത്തിനുള്ളിൽ പണം തിരിച്ചു നൽകിയില്ലെങ്കിൽ അവർ തന്ന പണത്തിന് ഇരട്ടി തുകയോ അല്ലെങ്കിൽ അവർ ആവശ്യപ്പെടുന്ന തുക നൽകുവാനായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലെ ആളുകളെ തെരഞ്ഞെടുത്ത് അവരെ വിളിച്ച് അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.ഇത് വായ്പ എടുത്ത ആളെ മാനസികമായി സമ്മർദത്തിൽ ആഴ്ത്തുന്നു. അതിന്റെ ഫലമായി അവർ ചോദിക്കുന്ന പണം നൽകുവാൻ ഇവർ തയ്യാറാവുന്നു .
എന്നാൽ അനധികൃതമായി ഇങ്ങനെ പണം ഈടാക്കുന്നവർക്ക് പണം കൊടുക്കേണ്ടതില്ല എന്നും ഇത്തരത്തിലുള്ള കമ്പനികൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും മുന്നറിയിപ്പു നൽകുകയാണ് കേരള പോലീസ്. മുന്നൂറിലധികം ആപ്ലിക്കേഷനുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് . ഇന്ത്യക്കുള്ളിൽ തന്നെ പല സ്ഥലങ്ങളിലായി ഇവരുടെ കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട് . അതുകൊണ്ട് ഔദ്യോഗികമായ ബാങ്കുകളിൽനിന്ന് അല്ലാതെ ഇത്തരം പരസ്യങ്ങളിൽ ഒന്നും വിശ്വസിച്ച് ലോൺ എടുക്കരുത് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.