വേമ്പനാട് കായലിലെ കാവലാൾ കോട്ടയം കുമരകം സ്വദേശി എന്ന രാജപ്പനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയതിനെ തുടർന്ന് ഏറെ പ്രശസ്തൻ ആവുകയായിരുന്നു രാജപ്പൻ. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ഉപജീവനമാർഗ്ഗം കണ്ടെത്തിയ രാജപ്പനെ സമൂഹമാധ്യമങ്ങളിലൂടെ ആണ് ലോകമറിഞ്ഞത്. രാവിലെ ആറ് മണിയാകുമ്പോൾ വള്ളവുമായി കായലിലേക്ക് ഇറങ്ങുന്ന രാജപ്പൻ രാത്രി ആകും തിരികെ മടങ്ങാൻ. 14 വർഷമായി ഇത് തുടരുകയാണ് രാജപ്പൻ. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ രാജപ്പനെ പരാമർശിച്ചിരുന്നു. വേമ്പനാട്ടു കായൽ സുന്ദരിയായി ഇരിക്കുന്നതാണ് അദ്ദേഹത്തിന്റെ സന്തോഷം.
സമൂഹമാധ്യമങ്ങളിൽ രാജപ്പന്റെ വാർത്തകൾ എത്തിയതോടെ നിരവധി പേരാണ് രാജപ്പനെ സഹായിക്കാനായി മുന്നോട്ട് വന്നത്. കാൽ കോടി രൂപയാണ് രാജ്യത്തിന് ഇതിനോടകം ലഭിച്ചത്. എന്നാൽ ഇതിൽ നിന്ന് അഞ്ച് ലക്ഷത്തി എൺപതിനായിരം രൂപ ബന്ധുക്കൾ തട്ടിയെടുത്തു എന്ന പരാതിയുമായി വന്നിരിക്കുകയാണ് രാജപ്പൻ. സഹോദരിയുടെ കൂടി പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് തന്റെ അനുമതിയില്ലാതെ പണം പിൻവലിച്ചു എന്ന് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് രാജപ്പൻ.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജപ്പന്റെ സഹോദരിയും കുടുംബവും ആണ് അദ്ദേഹത്തിന് ലഭിച്ച സഹായധനം തട്ടിയെടുത്തതെന്നാണ് പരാതി. എന്നാൽ രാജപ്പന്റെ ആരോപണങ്ങൾ തീർത്തും നിഷേധിക്കുകയാണ് സഹോദരിയും കുടുംബവും. രാജപ്പന്റെ നിർദേശപ്രകാരമാണ് പണം എടുത്തത് എന്നും രാജപ്പന് തന്നെയാണ് ഇത് കൈമാറിയത് എന്നും സഹോദരി വിലാസിനി പ്രതികരിച്ചു. സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.