കടക്കാരോട് എല്ലാം രാവിലെ വീട്ടിൽ എത്താനായിരുന്നു ചേലാമറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ബിജു പറഞ്ഞിരുന്നത്. ഡിസംബർ 31നകം എല്ലാവർക്കും പണം നൽകാമെന്നായിരുന്നു ബിജു അറിയിച്ചിരുന്നു . എന്നാൽ വാക്കുപാലിക്കാൻ ആവില്ല എന്ന് മനസ്സിലായപ്പോൾ പുതിയൊരു വർഷത്തിന് ആയി കാത്തുനിൽക്കാതെ ബിജുവും കുടുംബവും യാത്രയായി . പ്രദേശത്ത് ചിട്ടി നടത്തി പൊളിഞ്ഞതാണ് ബിജുവിനെ വലിയ കടക്കാരൻ ആക്കി മാറ്റിയതെന്ന് സമീപവാസികൾ പറയുന്നു. നാട്ടുകാരുടെ കൈയിൽ നിന്ന് ഉൾപ്പെടെ ലക്ഷങ്ങളുടെ കടമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
പെരുമ്പാവൂർ ചേലാമറ്റം പാറപ്പുറത്ത്കൂടി വീട്ടിൽ പത്മനാഭന്റെ മകൻ ബിജു ,ഭാര്യ വണ്ണപ്പുറം മാങ്കുഴി അമ്പിളി ,മകൾ ആദിത്യ ,മകൻ അർജുൻ എന്നിവരാണ് ജീവനൊടുക്കിയത് . ഇവരെ വീടിനകത്ത് രണ്ടു കയറുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ഹാളിൽ പിതാവും മകനും ബെഡ്റൂമിൽ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാൻ അനുവദിക്കരുത് എന്ന് വീടിന്റെ ചുമരിൽ മൂന്ന് സ്ഥലങ്ങളിൽ എഴുതി വച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും .