അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അടുത്തിടെ ആയിരുന്നു ദിലീപിനും കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ ഇട്ടുകൊണ്ട് ചില പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് അവരെ വകവരുത്തുമെന്ന് ദിലീപ് പറഞ്ഞ റെക്കോർഡിങ് സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തു വിട്ടതോടെ ആയിരുന്നു ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ്, ബന്ധു അപ്പുണ്ണി, സുഹൃത്ത് ബൈജു എന്നിവർക്ക് എതിരെയായിരുന്നു കേസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഡിയോ യൂട്യൂബിൽ കണ്ട് വധഭീഷണി മുഴക്കിയതിനും, ദേഹത്തു കൈവച്ച ഉദ്യോഗസ്ഥൻറെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ക്രൈംബ്രാഞ്ച് ദിലീപിനെതിരെ പുതിയ കേസെടുത്തത്. ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ ദിലീപിനെതിരെ കേസെടുത്തു.
എന്നാൽ ഈ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും മനപ്പൂർവ്വം ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ വേണ്ടി ക്രൈംബ്രാഞ്ച് ഉണ്ടാക്കിയത് ആണ് ഈ കേസെന്നും ദിലീപ് വാദിച്ചു. ദിലീപിനെതിരെയുള്ള കേസിലെ സത്യാവസ്ഥ പ്രോസിക്യൂഷന് കോടതിയിൽ ബോധ്യപ്പെടുത്താൻ സാധിക്കാത്തതിനാൽ ദിലീപിന് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ദിലീപിനെതിരെ ഉള്ള വധഗൂഢാലോചന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെ പ്രതികരണവുമായി രംഗത്തെത്തുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത് എന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലചന്ദ്ര കുമാറിന്റെ വിശ്വാസ്യതയെ മോശമാക്കുന്ന തരത്തിലുള്ള ധാരാളം നീക്കങ്ങളായിരുന്നു എതിർകക്ഷികളുടെ ഭാഗത്തു നിന്നുണ്ടായത്.
ഇതോടെ കോടതി പോലും തന്നെ വിശ്വസിക്കുമോ എന്ന സംശയം ബാലചന്ദ്രകുമാറിന് ഉണ്ടായിരുന്നു. എന്നാൽ കോടതിയുടെ തീരുമാനത്തോടെ കളഞ്ഞു പോയെന്നു കരുതിയ ആ വിശ്വാസ്യത തിരിച്ചുകിട്ടി ഇരിക്കുകയാണെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. ഇതിനിടയിൽ ബാലചന്ദ്ര കുമാറിനെതിരെ പീഡന ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരുന്നു. ബാലചന്ദ്ര കുമാറിന്റെ ബന്ധു എന്ന് ആരോപിക്കുന്ന ഒരാളും അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
ഇതിനുള്ള മറുപടിയും ബാലചന്ദ്രകുമാർ നൽകുന്നുണ്ട്. 2021 നവംബർ 21നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിൽ പരാതി നൽകുന്നത്. അതിനു മുമ്പ് വരെ ബാലചന്ദ്രകുമാറിന് എതിരെ ഒരു പെറ്റി കേസ് പോലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അറിയാവുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ശേഷം ആയിരുന്നു അദ്ദേഹത്തിനെതിരെ ഓരോ ആരോപണങ്ങളും ഉയർന്നു വന്നത്. എന്നാൽ ഏത് ആരോപണവും നേരിടാൻ തയ്യാറാണ് എന്ന് ബാലചന്ദ്രകുമാർ തുറന്നു പറയുന്നു.
ബാലചന്ദ്രകുമാർ പുറത്തുവിട്ട നാലോ അഞ്ചോ ഓഡിയോ ക്ലിപ്പുകൾ മാത്രമാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. എന്നാൽ പോലീസിന് 27 ഓഡിയോ ക്ലിപ്പുകൾ ആണ് കൈമാറിയത് എന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. ജനങ്ങൾ കേട്ടതെല്ലാം വെറും ടീസർ മാത്രമാണെന്നും വെർബാട്ടിം എടുത്തപ്പോൾ ഒന്നര പേജോളം ദൈർഘ്യമുള്ള സംഭാഷണങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു എന്നും, അതെല്ലാം പോലീസിന്റെ കൈവശമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.