2019ൽ ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച കോവിഡ് 19 എന്ന മഹാമാരി രണ്ടുവർഷമായി ലോകമെമ്പാടും ഉള്ള മാനവരാശിയെ ഭീതിയിലാഴ്ത്തി ഇന്നും രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം കൊണ്ടുമാത്രം പ്രതിരോധിക്കാൻ കഴിയുന്ന ഈ മഹാമാരിയെ തടയാൻ വേണ്ടി ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അവശ്യസാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ തുറന്നു കൊണ്ട് ലോകം മുഴുവനും സ്വന്തം വീടുകളിൽ കഴിയുന്ന ഒരു അവസ്ഥയായിരുന്നു മാസങ്ങളോളം പിന്നീട് കണ്ടത്.
എന്നാൽ ലോക്ക് ഡൗൺ കാരണം ഉള്ള സാമ്പത്തിക, മാനസിക പ്രശ്നങ്ങൾ പരിധി വിട്ടപ്പോൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടു വരികയായിരുന്നു. ഇപ്പോൾ സാമൂഹിക അകലവും സാനിറ്റൈസറും മാസ്കുകളും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി. ലോക് ഡൗൺ കാലത്ത് പല നിയന്ത്രണങ്ങളും നമ്മുടെ സംസ്ഥാനത്ത് ഏർപ്പാടാക്കിയിരുന്നു. കോവിഡ് രോഗികളുടെ കണക്കനുസരിച്ച് വിവിധ കാറ്റഗറികൾ ആയി തിരിച്ച് വ്യത്യസ്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗൺ നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ ലോക്ക് ഡൗണിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു രീതി കൊണ്ടു വരികയാണ് ഓസ്ട്രിയ. ഇത്തവണ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നതിന് ആണ് ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതായത് കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് കർശനമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രിയൻ സർക്കാർ. വാക്സിൻ എടുക്കാത്തവർ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നാണ് ഈ ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്.
വാക്സിന് എതിരെയുള്ള വിരുദ്ധർ കൂടുകയും കോവിഡ് വ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇങ്ങനെ ഒരു വേറിട്ട ലോക്ക് ഡൗൺ വ്യാപിച്ചത്. 12 വയസ്സിനു മുകളിൽ വാക്സിൻ എടുക്കാത്ത ആരും വീട്ടിൽ നിന്ന് ഇറങ്ങരുത് എന്ന് ഓസ്ട്രിയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തേക്കിറങ്ങാൻ അനുമതിയുള്ളൂ. 89 ലക്ഷം ജനസംഖ്യ വരുന്ന ഓസ്ട്രിയയിൽ 20 ലക്ഷം ആളുകൾ ഇനിയും വാക്സിൻ എടുത്തിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സർക്കാർ നിർബന്ധിതരായത്.
10 ദിവസത്തേക്കാണ് ഈ ലോക്ക് ഡൗൺ എന്ന് ചാൻസലർ അലക്സാണ്ടർ ശാലിൻ ബർഗ് അറിയിച്ചു. പുറത്തിറങ്ങുന്നവർ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതൽ പോലീസുകാരെ രംഗത്തിറക്കിയത് ആയും അദ്ദേഹം അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ 1450 യൂറോ അതായത് 1.23 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും എന്ന് ചാൻസലർ അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും കുറച്ചു വാക്സിനേഷൻ നേടിയ രാജ്യമാണ് ഓസ്ട്രിയ. അടുത്തിടെയായി കോവിഡ് രോഗവ്യാപനം ഇവിടെ രൂക്ഷമായിട്ടും ഉണ്ട്. ഇതോടെയാണ് കർശനമായ നിയന്ത്രണങ്ങൾ ഓസ്ട്രിയൻ സർക്കാർ കൊണ്ടുവന്നത്. നിർഭാഗ്യവശാൽ ഇങ്ങനെയൊരു നിയന്ത്രണം നിർബന്ധിതമായ സാഹചര്യത്തിലാണ് ഇത്തരമൊരു ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത് എന്ന് ചാൻസിലർ അലക്സാണ്ടർ പങ്കുവെച്ചു.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത്. നെതർലാൻഡ്സിൽ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാൻസലറിയുടെ പുറത്ത് “ഞങ്ങളുടെ ശരീരം, ഞങ്ങളുടെ സ്വാതന്ത്ര്യം, ഞങ്ങളുടെ തീരുമാനം” എന്ന ബാനറുകൾ ഉയർത്തി ആളുകൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗം എല്ലാം നിറയുന്നതിനാൽ ഇങ്ങനെയൊരു നിയന്ത്രണം അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ഇതിനു മുമ്പും വാക്സിൻ എടുക്കാത്തവരെ ഹോട്ടലുകളിലും സിനിമ തീയേറ്ററുകളിലും സലൂണുകളിലും പ്രവേശനം വിലക്കിയിരുന്നു. എന്നാൽ ഈ പുതിയ ലോക്ക് ഡൗണിൽ വാക്സിൻ എടുക്കാത്തവർക്ക് വീട്ടിൽ തന്നെ ഇരിക്കാനാണ് നിർദ്ദേശം. ഈ നിയന്ത്രണത്തോടെ വാക്സിൻ ചെയ്തവരും ചെയ്യാത്തവരും ആയി കാര്യമായ അകലം പാലിക്കാൻ സാധിക്കും. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തയതോടെ കഴിഞ്ഞ ദിവസം ഓസ്ട്രിയയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തിരക്കുകൾ ആയിരുന്നു അനുഭവപ്പെട്ടത്.