തലസ്ഥാനത്ത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും വർക്കല പോലീസിന്റെയും നേതൃത്വത്തിൽ പലയിടങ്ങളിലായി നടത്തിയ പരിശോധനയിൽ ആണ് ഈ വമ്പൻ കള്ളനോട്ടടി സംഘം പിടിയിലായത്. പരിശോധന ഇപ്പോഴും തുടരുന്നുണ്ടെന്നും നിരീക്ഷണത്തിലുള്ള പലരും അറസ്റ്റിലാകും എന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ മറ്റുപലരെയും കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ സംഭവത്തിനു ശേഷം പോലീസിലെ പ്രത്യേക സംഘം അന്വേഷണം നടത്തുകയും, മംഗലാപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കലെ പിടികൂടുകയും ആയിരുന്നു.
കഴിഞ്ഞ ഒന്നരമാസമായി കാട്ടായിക്കോണം നെയ്യനമൂലയിൽ ഒരുവീട് വാടകയ്ക്കെടുത്തു ഒരു യുവതിക്കും അമ്മയ്ക്കുമൊപ്പം താമസിച്ചുവരികയാണ് ആഷിഖ്. ഇന്നലെ ഇയാളുടെ വാടകവീട്ടിൽ തെളിവെടുപ്പിനെത്തിയ പോലീസ് പിടിച്ചെടുത്തത് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടുകളും യന്ത്രങ്ങളും ആയിരുന്നു. നോട്ടുകളുടെ കളർ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടുന്ന് ലഭിച്ചിരുന്നു. 200 ,500, 2000 രൂപയുടെ കള്ളനോട്ടുകൾ ആണ് വാടകവീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ഇവരുടെ സംഘത്തിലെ കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു