മലയാള സിനിമയിൽ സജീവമായിട്ടുള്ള നടിയും നർത്തകിയും ആണ് ആശ ശരത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കുങ്കുമപ്പൂവ്” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി ടീച്ചറായി ശ്രദ്ധേയയായ ആശ ശരത്, “ഫ്രൈഡേ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. “സക്കറിയയുടെ ഗർഭിണികൾ”, “ബഡ്ഡി”, “ദൃശ്യം”, “അനുരാഗ കരിക്കിൻ വെള്ളം”, “കിങ്‌ലയർ” എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ “ദൃശ്യം” എന്ന ചിത്രത്തിലെ ഐ ജി ഗീത പ്രഭാകരൻ എന്ന കഥാപാത്രമായിരുന്നു ആശ ശരത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറിയത്.
ചിത്രത്തിന്റെ തമിഴ്, കന്നഡ പതിപ്പുകളിൽ ഈ കഥാപാത്രം ചെയ്തത് ആശ ശരത് തന്നെയായിരുന്നു. അഭിനയത്തിന് പുറമെ അസാധ്യ നൃത്തപാടവം ഉള്ള താരം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നിവയെല്ലാം അഭ്യസിച്ചിട്ടുണ്ട്. അഭിനയത്തിനും നൃത്തത്തിനും പുറമെ റേഡിയോ ജോക്കിയായി ദുബായിൽ പ്രവർത്തിച്ചിട്ടുള്ള ആശ ശരത് നിരവധി ഡാൻസ് സ്കൂളുകളും നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദുഃഖം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.
ആശ ശരത്തിന്റെ ജീവിതത്തിലെ സൂര്യനും തണലും ജീവനും ആയിരുന്ന അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. ജീവിക്കാൻ അച്ഛന് ഒരുപാട് കൊതിയുണ്ടായിരുന്നു എന്നായിരുന്നു താരം കരുതിയത്. എന്നാൽ നരകാഗ്നിക്ക് തുല്യമായി മനസ്സിൽ വെന്തുരുകുമ്പോഴും, ശ്വാസം നിന്നുപോയി എന്ന് തോന്നുമ്പോഴും അവിടെ നിന്നും എല്ലാം ആശാ ശരത്തിനെയും അമ്മയെയും കൈപിടിച്ചു മുന്നോട്ടു നയിക്കാൻ വേണ്ടി മാത്രമായിരുന്നു അച്ഛൻ ജീവിക്കാൻ കൊതിച്ചിരുന്നത് എന്ന് ആശ ഇപ്പോൾ തിരിച്ചറിയുന്നു. ഒരു വടവൃക്ഷത്തെ പോലെ എല്ലാവർക്കും തണൽ നൽകി അവസാന ശ്വാസം വരെ പ്രിയപ്പെട്ടവരുടെ കൈപിടിച്ചു നയിച്ച, ഒരു തിന്മയ്ക്ക് മുന്നിലും പിന്തിരിയാതെ, ശിരസ്സുയർത്തി പിടിച്ച് സ്വന്തം കർമ്മങ്ങൾ നൂറു ശതമാനം നീതിയോടെ ചെയ്തു തീർത്താണ് അച്ഛൻ അരങ്ങൊഴിഞ്ഞത്.
ഹൃദയം പിളർക്കുന്ന വേദനയിലൂടെ ആണ് താരം ഇപ്പോൾ കടന്നുപോകുന്നത്. അപ്പോഴും ആ അച്ഛന്റെ മകളായി പിറന്നതിൽ അഭിമാനം കൊള്ളുകയാണ് ആശാ ശരത്. ഇനിയും ഒരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ പിറക്കണമെന്ന് താരം പങ്കുവയ്ക്കുന്നു. അച്ഛൻ ദൈവപാദങ്ങളിൽ സുഖമായും സന്തോഷമായും വിശ്രമിക്കൂ, ബാക്കി രംഗങ്ങൾ ആടിത്തീർത്ത്, കടമകൾ ചെയ്തു തീർത്തും ദൈവഹിതമനുസരിച്ച് സമയമാകുമ്പോൾ അച്ഛനോടൊപ്പം ഞാനും എത്താമെന്നും ആശാശരത് കുറിച്ചു. അച്ഛൻ പകർന്നു തന്ന വെളിച്ചത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായതിന്റെ അനുഗ്രഹത്തോടെ മുന്നോട്ടുപോകുമെന്നും അച്ഛനു നൂറായിരം ഉമ്മകൾ എന്നും താരം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. അച്ഛനോടൊപ്പം ഉള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് ആശ ശരത് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. നിരവധി സിനിമാതാരങ്ങളും ആരാധകരും ആണ് താരത്തിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തെത്തിയത്.