1996 ഡിസംബർ 6ന് സഹോദരിയുടെ മകൾ പ്രസവിച്ചത് അറിഞ്ഞ് ആലപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയ ഇന്ദിര വരാന്തയിലൂടെ നടക്കുമ്പോൾ ആദ്യം കണ്ടത് ഒരു ബക്കറ്റുമായി നടന്നുവരുന്ന ആശുപത്രി ജീവനക്കാരനെ ആയിരുന്നു. കഴിഞ്ഞ ദിവസം അബോർഷൻ ചെയ്ത ഒരു മാംസപിണ്ഡത്തെ കുഴിച്ചിടാൻ ബക്കറ്റുമായി നടക്കുകയായിരുന്നു ആ ജീവനക്കാരൻ. ഇന്ദിര ഒന്ന് ബക്കറ്റിലേക്ക് നോക്കിയപ്പോൾ ചാപിള്ള ആണ് എന്ന് അയാൾ പറഞ്ഞു. കുഞ്ഞിനെ കുഴിച്ചിടാൻ കുഞ്ഞിന്റെ അമ്മ 200 രൂപ ആശുപത്രി ജീവനക്കാരനു നൽകിയിട്ടും ഉണ്ടായിരുന്നു. എന്നാൽ ഒരു ദൈവനിയോഗം പോലെ ജീവനക്കാരനെ ഇന്ദിര പിന്തുടരുകയായിരുന്നു. കുഴിയിൽ കിടത്തിയ ആ കുഞ്ഞിനെ മണ്ണിട്ടു മൂടുന്നതിനു മുൻപ് അവസാനമായിട്ട് ഒന്ന് സംശയം തീർക്കുവാൻ ആയി ഇന്ദിര കുഞ്ഞിന്റെ കാലിൽ ഒന്നു തൊട്ടു.
തണുത്തുവിറച്ച് ആ കുഞ്ഞി കാലിൽ ചൂട് സ്പർശമേറ്റതോടെ കാലുകൾ ഒന്ന് വിറച്ചു. അതോടെ ജീവൻ ഉണ്ട് എന്ന് ഉറക്കെ ഇന്ദിര വിളിച്ചുപറഞ്ഞു. ഡോക്ടർ മരിച്ചു എന്ന് വിധിയെഴുതിയ, സ്വന്തം അമ്മ മറവുചെയ്യാൻ 200 രൂപ നൽകിയ കുഞ്ഞാണ്. ഇതൊരു പ്രശ്നമാക്കരുത് എന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞപ്പോൾ ഈ പൊന്നു ജീവനെ ഞാനെടുത്തോട്ടെ എന്നായിരുന്നു ഇന്ദിര ചോദിച്ചത്. മക്കളില്ലാത്ത ഇന്ദിര ആ കുഞ്ഞിനെ പൊന്നുപോലെ വളർത്താം എന്നും ഉറപ്പുനൽകി. കയ്യിലുണ്ടായിരുന്ന പണം ആ ജീവനക്കാരന് നൽകിയാണ് ഇന്ദിര കൈക്കുഞ്ഞിനെയും കൊണ്ട് ഭർത്താവിന്റെ അടുത്തെത്തിയത്. വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ആണാണോ പെണ്ണാണോ എന്നായിരുന്നു ഭർത്താവ് ചോദിച്ചത്. പെണ്ണ് എന്ന് ഉത്തരം കേട്ടതും കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടെങ്കിലും പോവാൻ ഭർത്താവ് സേതുനാഥ കുറുപ്പ് പറയുകയായിരുന്നു. മാസം തികയാതെ ഉണ്ടായ കുഞ്ഞിനെ കൊണ്ട് ഓട്ടോറിക്ഷ പിടിച്ച് പല ആശുപത്രികളും ഇന്ദിര കയറിയിറങ്ങി. അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ കൊണ്ടുവന്നാൽ പോലീസിൽ ഏൽപ്പിക്കും എന്ന് ആയിരുന്നു ആശുപത്രിക്കാരുടെ മറുപടി. ഇന്ദിരയുടെ നിസ്സഹായവസ്ഥ കണ്ട ഓട്ടോറിക്ഷ ഡ്രൈവർ ഒടുവിൽ ഇന്ദിരയെ ഒരു ശിശുരോഗ വിദഗ്ധന് അടുത്തെത്തിച്ചു.
മാസം തികയാതെ ജനിച്ചതിനാൽ ഒരുപാട് പ്രശ്നങ്ങൾ ആ കുഞ്ഞിനുണ്ടായിരുന്നു . ഗ്ലൂക്കോസ് ഡ്രിപ്പ് മാത്രം നൽകിയായിരുന്നു കുട്ടിയെ കുറേ ദിവസം സംരക്ഷിച്ചത്. പിന്നീട് വീട്ടിലെത്തിയ കുഞ്ഞിന് ഗ്ലൂക്കോസ് കുപ്പിയിൽ ചെറുചൂടുവെള്ളം നിറച്ച് ചൂട് നൽകുമായിരുന്നു ഇന്ദിര. ഗർഭം നശിപ്പിക്കുവാൻ ആയി എന്തൊക്കെയോ ചെയ്തത് കൊണ്ട് തന്നെ കുഞ്ഞിന് പരിചരണമോ പൊക്കിൾകൊടി മുറിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ 120 ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് കുഞ്ഞിന് വായിലൂടെ നേരിട്ട് വെള്ളം നൽകാൻ തുടങ്ങിയത്. ആദ്യമൊക്കെ കുഞ്ഞിനെ വെറുത്തു എങ്കിലും പിന്നീട് ഇന്ദിരയുടെ ഭർത്താവും കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങി. കീർത്തി എസ് കുറുപ്പ് എന്നായിരുന്നു അവളുടെ പേര്.
ഒരു വയസ്സായിട്ടും മറ്റു കുട്ടികളെ പോലെ മുട്ടിലിഴയാണോ കമലാനോ കീർത്തിക്ക് കഴിഞ്ഞില്ല. പിന്നീടാണ് കീർത്തിക്ക് കാലുകൾക്ക് ശേഷിയില്ല എന്ന് അറിയുന്നത്. വൈകല്യങ്ങൾ ഉണ്ടായിട്ടും കീർത്തിയെ ഒരു മകളെപ്പോലെ ഇന്ദിരയും സേതുനാഥ കുറുപ്പും സ്നേഹിച്ചു. ഭർത്താവ് മരിച്ചതോടെ 3 സെന്റ് സ്ഥലം വാങ്ങി ഒരു കുടിൽ കെട്ടി ഇന്ദിരയും മകളും അവിടെ താമസിക്കുകയാണ്. മുറുക്കാൻ കടയിലെ വരുമാനം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. പഠനം പൂർത്തിയാക്കി ഒരു ജോലിയിൽ പ്രവേശിച്ചിട്ട് അമ്മയെ സഹായിക്കണമെന്ന ആഗ്രഹമാണ് കീർത്തിക്കും. കീർത്തിയുടെ സംഭവം വായിച്ച് അറിഞ്ഞതോടെ ജനപ്രിയ നടൻ ദിലീപ് ഇവരെ സഹായിക്കുവാനായി മുന്നോട്ടുവന്നിരുന്നു. മനസ്സാക്ഷിയും കാരുണ്യവും സ്നേഹവും നിറഞ്ഞ ഇന്ദിര കാരണം ആണ് കീർത്തി ഇന്ന് ഈ ലോകത്തിൽ ഉള്ളത്. രക്തബന്ധങ്ങളേക്കാൾ സ്നേഹബന്ധങ്ങൾക്ക് മൂല്യമുണ്ടെന്ന് ഇവരുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു.