പണ്ടുകാലങ്ങളിൽ വിളക്ക് കത്തിച്ച് ഒരു സദ്യ കഴിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആഘോഷിച്ചിരുന്നത്. എന്നാൽ പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനം വന്നതോടെ കേക്ക് മുറിക്കാതെ പിറന്നാൾ ആഘോഷങ്ങൾ ഇല്ലെന്നായി. കഴിഞ്ഞ ഒരു മാസമായി അലൻ യൂട്യൂബിൽ തിരിഞ്ഞിരിക്കുന്നത് സ്വന്തം പിറന്നാൾ ആഘോഷിക്കാൻ ഉള്ള കേക്കിന്റെ ചിത്രങ്ങളായിരുന്നു. സഹോദരി ആന്മരിയയുടെ പിറന്നാളിന് കിട്ടിയതുപോലെ ഒരുപാട് സമ്മാനങ്ങളും പോക്കറ്റ് മണിയും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അലൻ.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അലന്റെ പതിനാലാം പിറന്നാൾ. എന്നാൽ ഒരുപാട് തയ്യാറെടുപ്പുകൾക്കൊടുവിൽ പിറന്നാൾ ആഘോഷത്തിന് അവസരം നൽകാതെ ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ അലനെ മരണം തേടിയെത്തുകയായിരുന്നു. കോട്ടയം മുണ്ടക്കയം പ്ലാപള്ളിയിൽ ആറ്റുകാലിൽ ജോബിയുടെ മകനാണ് അലൻ. ഏന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ. ഉരുൾപൊട്ടലിൽ അലന്റെ അമ്മ സോണിയയും മരണപ്പെട്ടു.
ഞായറാഴ്ച ഒരു ശരീരഭാഗം കണ്ടെത്തിയെങ്കിലും അത് അലന്റെതല്ല എന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ഒരു മുതിർന്ന ആളുടെ കാൽ ആയിരുന്നു ലഭിച്ചിരുന്നത്. ഇതോടെ ഒരാൾകൂടി മരിച്ചതായി സംശയങ്ങൾ വന്നിട്ടുണ്ട്. ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ പ്ലാപ്പള്ളിയിൽ താളുങ്കൽ മേഖലയിൽ നടത്തിയ തിരച്ചിലിൽ അലന്റെത് എന്ന് കരുതുന്ന ശരീരം ലഭിക്കുകയായിരുന്നു. അതിശക്തമായി നിർത്താതെ പെയ്ത മഴയിൽ നിരവധി പ്രദേശങ്ങളിൽ ആണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്.