നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് നടൻ ജയശങ്കർ. ഇതുവരെ മുഴുനീള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്യുന്ന ചെറിയ വേഷങ്ങൾ അതിമനോഹരം ആക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. “സിറ്റി ഓഫ് ഗോഡ്”, “മഹേഷിന്റെ പ്രതികാരം”, “ഞാൻ പ്രകാശൻ”, “ആമേൻ” എന്നീ സിനിമകളിൽ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. “ദൃശ്യം 2 “, “ഒരുത്തി”, “രാക്ഷസ രാവണൻ” എന്നീ ചിത്രങ്ങളാണ് ജയശങ്കറിന്റെ പുറത്തിറങ്ങാനുള്ള സിനിമകൾ.
“വധു ഡോക്ടറാണ്” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് ജയശങ്കർ. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമ അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം സിനിമയിലെത്തി അതിൽ കേന്ദ്രീകരിച്ച് ഇരുന്നിട്ടും കാര്യമായ അവസരങ്ങളൊന്നും അദ്ദേഹത്തിനെ തേടി വന്നിട്ടില്ല. പ്രത്യേകിച്ച് ഒരു വരുമാനമില്ലാതെ സാമ്പത്തികമായി പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായിരുന്നു കാലമാണുണ്ടായിരുന്നു ജയശങ്കറിന്. അച്ഛന് അസുഖം കൂടുതൽ ആയപ്പോൾ സിനിമ അവസരങ്ങൾ തേടിയുള്ള അലച്ചിൽ തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ് പലവിധ ബിസിനസ്സുകൾ അദ്ദേഹം തുടങ്ങുന്നത്. പിന്നീട് ബാബു ജനാർദ്ദനൻ ആണ് ജയശങ്കറെ വീണ്ടും സിനിമയിലേക്ക് എത്തുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്ത “അച്ഛനുറങ്ങാത്ത വീട്”ലും പിന്നീട് മമ്മൂക്ക ചിത്രമായ “പളുങ്ക്”ൽ ചെറിയൊരു വേഷം ലഭിച്ചു. മധുപാൽ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ “തലപ്പാവ്” എന്ന സിനിമയിലാണ് ആദ്യമായി ഒരു ശ്രദ്ധേയമായ വേഷത്തിൽ ജയശങ്കർ എത്തുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “സിറ്റി ഓഫ് ഗോഡ്”ലും നല്ല വേഷം ലഭിച്ചു. “സിറ്റി ഓഫ് ഗോഡ്” കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് “ആമേൻ” ഇറങ്ങുന്നത്. നാട്ടിൽ തന്നെ ഒരു നടനെന്ന നിലയിൽ അംഗീകരിച്ചത് “ആമേൻ” എന്ന സിനിമ ഇറങ്ങിയതിനു ശേഷം ആണെന്നും അതിനുമുൻപ് ഒക്കെ അഭിനയിക്കാൻ പോകുമ്പോൾ നാട്ടിൽ നിന്നും ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് എന്നും ജയശങ്കർ അഭിമുഖത്തിൽ പറയുന്നു.
“എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നടക്കുന്നത്”, എന്ന് നാട്ടുകാർ പലപ്പോഴും കളിയാക്കിയിരുന്നു എന്നും ചിലപ്പോൾ എന്റെ രൂപം കൊണ്ടായിരിക്കും അവർ അങ്ങനെ ചിന്തിച്ചത് എന്നും അദ്ദേഹം പറയുന്നു. “ആമേൻ” എന്ന സിനിമ പുറത്തു വരുന്നതിനു മുമ്പ് വരെ സെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ പോലും അവഗണന നേരിട്ടുണ്ട് എന്ന് ജയശങ്കർ വെളിപ്പെടുത്തി. ലുങ്കിയും ബനിയനും ആയിരിക്കും മിക്ക സിനിമകളിലും വേഷം. അതിനാൽ ഉച്ചഭക്ഷണത്തിനു ചെല്ലുമ്പോൾ ആരാണെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കും അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായതെന്ന് ജയശങ്കർ തുറന്നുപറയുന്നു. എന്നാൽ മുന്നോട്ടുള്ള പ്രയാണത്തിൽ വളരാനുള്ള ഊർജ്ജമായി മാത്രമേ ഈ അനുഭവങ്ങളെ കണ്ടിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു