നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ലാലിന്. ശബ്ദഗാംഭീര്യവും മികച്ച അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ലാൽ.
മലയാളികൾ എക്കാലത്തും ഓർത്ത് ചിരിക്കുന്ന ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ കൂട്ടുകെട്ടായിരുന്നു സിദ്ദീഖ്- ലാൽ. ഈ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും പിന്നീടും ഇവർ മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു.
ലാൽ പിന്നീട് അഭിനയത്തിലേക്കും നിർമ്മാണത്തിലേക്കും കടന്നു. ഇപ്പോൾ ഇതാ ലാൽ പങ്കുവച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 2017ൽ ആയിരുന്നു മലയാള സിനിമക്ക് തന്നെ തീരാക്കളങ്കം ആയി നടി ആക്രമിക്കപ്പെടുന്നതും ആ കേസിൽ ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലാവുന്നതും. സംഭവം നടന്നതിനു ശേഷം നടി നേരെ എത്തിയത് ലാലിന്റെ വീട്ടിലേക്ക് ആയിരുന്നു. ഇപ്പോഴിതാ പ്രിയനടി വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞു നാലുവർഷത്തോളം ആകുന്ന വേളയിൽ ലാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ആ ദിവസത്തിലും അതിന് അടുത്ത ദിവസങ്ങളിലും വീട്ടിലേക്ക് ഇടിച്ചുകയറി വന്ന മാധ്യമപ്രവർത്തകനോട് അന്ന് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് എന്നല്ലാതെ പിന്നീട് ഇന്നു വരെയുള്ള ദിവസങ്ങളിൽ ഒരു ചാനലിലും പത്രത്തിന് മുന്നിലും ഒന്നും സംസാരിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് ലാൽ. മലയാളികൾക്ക് അറിയാവുന്ന അത്രയും തന്നെയാണ് ഈ കേസിൽ തനിക്കും ഇതുവരെ അറിയാൻ സാധിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് പിന്നീട് ഒന്നും മാധ്യമങ്ങളോട് പറയാതിരുന്നത് എന്ന് ലാൽ വ്യക്തമാക്കുന്നു.
നാലു വർഷം മുമ്പുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിൽ നിലനിർത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ലാൽ പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പ് പങ്കുവയ്ക്കാനുള്ള കാരണവും താരം വിശദീകരിച്ചു. അന്ന് ലാൽ മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവെച്ച കാര്യങ്ങൾ ഇന്ന് വിഷ്വൽ ഇല്ലാതെ ഇപ്പോഴുള്ള ലാലിന്റെ അഭിപ്രായമെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതോടെ ഒരുപാട് ആളുകളാണ് ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ടു വന്നിരിക്കുന്നത്. ചിലരൊക്കെ വളരെ മോശമായി അസഭ്യ വർഷങ്ങളും നടത്തുന്നത് ലാലിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പ്രതികരണവുമായി ലാൽ മുന്നോട്ടു വന്നിരിക്കുന്നത്. ആരാണ് കുറ്റം ചെയ്തതെന്നും നിരപരാധി ആരാണെന്നും വേർതിരിച്ചെടുക്കാൻ ആണ് ഇവിടെ പോലീസും നിയമവും കോടതിയും ഒക്കെ ഉള്ളത്. അവർ അവരുടെ ജോലി ചെയ്യട്ടെ.
മറ്റുള്ളവരെ പോലെ തന്നെ ലാലിനും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളും ഉണ്ട്. എന്നാൽ അതൊന്നും മറ്റുള്ളവരിൽ കെട്ടി ഏൽപ്പിക്കാൻ ഉള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധവും ഉള്ളതുകൊണ്ട് പുതിയ പ്രസ്താവനകൾ ഒന്നുമായി ഒരിക്കലും വരികയും ഇല്ല എന്ന് ലാൽ പറയുന്നു. ഈ കുറിപ്പ് കണ്ടതിനു ശേഷം അന്ന് സത്യം തിരിച്ചറിയാതെ പോയ ലാൽ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു എന്ന തലക്കെട്ടോടെ വീണ്ടും വാർത്തകളിൽ കുത്തിത്തിരുകരുതെന്നും ലാൽ വിനീതമായി അഭ്യർത്ഥിക്കുന്നു.
യഥാർത്ഥ കുറ്റവാളി ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും ഇരയ്ക്ക് നീതി ലഭിക്കണം എന്ന പ്രാർത്ഥനകളോടെ ലാൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു. ലാലിൻറെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 2017 ഫെബ്രുവരിയിൽ ആയിരുന്നു പ്രശസ്ത നടിയെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിൽ നിർണായകമായ വഴിത്തിരിവുകൾ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സംഭവിക്കുന്നത്.