നടൻ ചെമ്പൻ വിനോദ് ജോസിന്റെ അച്ഛൻ മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. സംസ്കാരം നവംബർ 13ന് വൈകിട്ട് നാലുമണിക്ക് അങ്കമാലി ബസിലിക്കയിൽ വെച്ചു നടക്കും. ഭാര്യ ആനിസ്. നടൻ ചെമ്പൻ വിനോദ് ജോസ് കൂടാതെ ഉല്ലാസ് ജോസ്, ദീപ ജോസ് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
ഇന്ന് രാവിലെ അച്ഛൻ നിര്യാതനായി എന്ന ദുഃഖ വാർത്ത താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “നായകൻ” എന്ന ചിത്രത്തിലൂടെ ആണ് നഴ്‌സ് ആയ ചെമ്പൻ വിനോദ് മലയാള സിനിമയിലേക്ക് ചുവടുവെച്ചത്.
പിന്നീട് “ആമേൻ”, “ടമാർ പടാർ”, “സപ്തമ ശ്രീ തസ്കര”, “ഇയോബിന്റെ പുസ്തകം”, “കോഹിനൂർ”, “ഒരു സെക്കൻഡ് ക്ലാസ് യാത്ര” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങി. വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു തുടക്കമെങ്കിലും പിന്നീട് ഹാസ്യ പ്രധാനമുള്ള കഥാപാത്രങ്ങൾ തേടിയെത്തുകയായിരുന്നു ചെമ്പൻ വിനോദിനെ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു ചെമ്പൻ വിനോദ്.
2017ൽ “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” എന്ന ചിത്രത്തിൽ സഹ നിർമാതാവും ആയി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത “ഈ മ ഔ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് 2018ലെ മികച്ച നടനുള്ള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ അവാർഡ് കരസ്ഥമാക്കി ചെമ്പൻ വിനോദ്. 2018ൽ “ഗോലിസോഡ 2” എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടു വച്ചു താരം. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
“ചുരുളി”, “ഭീമന്റെ വഴി” തുടങ്ങി നിരവധി സിനിമകളാണ് ചെമ്പൻ വിനോദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കമലഹാസൻ നായകനാകുന്ന “വിക്രം “എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട് ചെമ്പൻ വിനോദ്. വിനയൻ സംവിധാനം ചെയ്‌ത് സിജു വിൽസൺ നായകനാകുന്ന “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട് ചെമ്പൻ വിനോദ്. ഇതിഹാസ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും മാത്രമല്ല സ്വാഭാവിക കഥാപാത്രങ്ങളും തന്നിൽ ഭദ്രമായിരിക്കും എന്ന് തെളിയിച്ച നടനാണ് ചെമ്പൻ വിനോദ്. നായകനോ വില്ലനോ എന്ന വ്യത്യാസമില്ലാതെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ചെമ്പൻ വിനോദ് തെരഞ്ഞെടുത്തത്. വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ആയിട്ടാണ് ചെമ്പൻ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അടുത്തിടെ ആയിരുന്നു ഡോക്ടർ മറിയം തോമസിനെ ചെമ്പൻ വിനോദ് വിവാഹം കഴിച്ചത്. ലോക്ക് ഡൗൺ സമയത്തുള്ള വിവാഹമായിരുന്നതിനാൽ സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു ആരാധകർ ഇക്കാര്യം അറിയുന്നത്. ഭാര്യയും താരവുമായുള്ള പ്രായ വ്യത്യാസത്തെ ചൂണ്ടികാണിച്ചു ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. സൈക്കോളജിസ്റ്റും സുംബ ട്രെയിനറുമാണ് മറിയം തോമസ്.
ആദ്യവിവാഹത്തിൽ നിന്നും വിവാഹമോചനം നേടിയതിനു ശേഷമാണ് ചെമ്പൻ വിനോദ് മറിയം തോമസിനെ വിവാഹം കഴിച്ചത്. 25 വയസ് പ്രായമുള്ള ഒരു പെൺകുട്ടിക്ക് സ്വന്തം തീരുമാനമെടുക്കാൻ അറിയാമെന്നും വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിൽ പ്രായവ്യത്യാസം ഇത്രയും ആയിരിക്കണമെന്ന് നിയമമില്ല എന്നും മറുപടി നൽകി തനിക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ചിരുന്നു താരം.