പണമില്ലാത്തത് ആരുടെയും കുറ്റമല്ല. നല്ല ജീവിതസാഹചര്യങ്ങളിൽ ജനിച്ചു വളർന്നവരെ പോലെ തന്നെ ഈ ലോകത്തിൽ ജീവിക്കാൻ അവകാശം ഉള്ളവരാണ് പണമില്ലാത്തവരും. ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ് അവരെ ഓരോ നിലയിൽ എത്തിക്കുന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യർ ഇവരുടെ വിഷമങ്ങളും സാഹചര്യവും മനസ്സിലാക്കാതെ ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു. മനസ്സിൽ നന്മ സൂക്ഷിക്കുന്നവർ ആകട്ടെ മുന്നോട്ടു വന്ന് അവരെ സഹായിക്കും. മനുഷ്യത്വം ഇന്നും നിലനിൽക്കുന്നു എന്നതിന് തെളിവാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒരു യുവതിയുടെ കുറിപ്പ്.
ഒരു പാവപ്പെട്ട മനുഷ്യന് ഭക്ഷണം നൽകുന്നതിനിടെ സംഭവിച്ച കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ന്യൂജനറേഷൻ കുട്ടികളെപ്പോലെ സമൂഹമാധ്യമങ്ങളിൽ സജീവമായ, ജീവിതം അടിച്ചു പൊളിച്ചു നടക്കുന്ന ഒരു പെൺകുട്ടിയാണ് ഈ കുറിപ്പ് പങ്കു വെച്ചത്. ഭക്ഷണം കഴിക്കാനായി ഒരു കഫേയിൽ ഇരിക്കുമ്പോഴാണ് വഴിയരികിൽ ഒരു വൃദ്ധനായ ഭിക്ഷക്കാരനെ അവൾ കണ്ടത്. അയാളെ കണ്ടപ്പോൾ തന്നെ വിശന്നിരിക്കുക ആണെന്ന് മനസ്സിലാക്കിയ കുട്ടി അയാളെ വിളിച്ചുകൊണ്ടുവന്ന് ഭക്ഷണം വാങ്ങി കൊടുത്തു. “കൂട്ടുകാർ വരാമെന്നു പറഞ്ഞു പറ്റിച്ചു ഞാനൊറ്റയ്ക്കാണ് താങ്കൾക്ക് എന്നോടൊപ്പം വന്നിരുന്നു ഭക്ഷണം കഴിക്കാമോ” എന്ന് അവൾ ചോദിക്കുകയായിരുന്നു. അയാൾ സമ്മതിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ആ പെൺകുട്ടി ഭിക്ഷക്കാരനെ കുറിച്ച് തിരക്കി. അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആയിരുന്നു അയാളുടേത്. അച്ഛനും അമ്മയും എന്നും വഴക്ക് ആയിരുന്നതിനാൽ പഠിക്കാനും സാധിച്ചില്ല എന്നും അയാൾ വെളിപ്പെടുത്തി. വീടുവിട്ട് ഇറങ്ങിയെങ്കിലും ജോലി ഒന്നും ലഭിച്ചില്ല തന്നെ സഹായിക്കാനും ആശ്വസിപ്പിക്കാനും ആരും ഉണ്ടായിരുന്നില്ല എന്ന് കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. പോകുന്നതിനു മുമ്പ് ക്യാഷറിന്റെ അടുത്തുപോയി ഒരു പേപ്പർ വാങ്ങി അയാൾ എന്തോ എഴുതി ആ പെൺകുട്ടിക്ക് കൊടുത്തു. അതിനുശേഷം യാത്ര പറഞ്ഞു പോയി. ആ പേപ്പർ വായിച്ചതും ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞു. ഞാൻ ഇന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ആയിരുന്നു എന്നാൽ നിങ്ങളോട് സംസാരിച്ചപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തോന്നലിൽ ഞാൻ ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് ആയിരുന്നു അയാൾ എഴുതിയത്. പെൺകുട്ടി തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നമ്മൾ ചെയ്യുന്ന ഒരു ചെറിയ പ്രവൃത്തി മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ സംഭവം.