സഹോദരിയെ സഹോദരൻ ഉൾപ്പെടെ അഞ്ചു പേർ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നിൽ വിവാഹദല്ലാളായ യുവതി ശത്രുത തീർക്കാൻ ആയി പെൺകുട്ടിയെ കരുവാക്കുകയായിരുന്നു എന്ന് തെളിഞ്ഞു. കഞ്ഞിക്കുഴി സ്റ്റേഷനിൽ ആണ് ഈ കൂട്ടബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്തത്. ഈ കേസിന്റെ അവിശ്വസിനീയമായ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
പീഡന കേസിൽ 14 കാരിയുടെ ആരോപണം കള്ളം എന്ന് പോലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെ സ്ഥിരീകരിച്ചു. കൂട്ടബലാൽസംഗ കേസിന്റെ പിന്നിലെ കുരുക്ക് മുറുക്കിയത് വെണ്മണി സ്വദേശിനി ശ്രീകല ആണെന്ന് ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ശില്പിയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സഹോദരൻ തന്നോട് ഒന്നും ചെയ്തിട്ടില്ലെന്ന് പതിനാലുകാരി മൊഴി നൽകി. അഭയ കേന്ദ്രത്തിലെ രജിസ്റ്ററിൽ പതിനാലുകാരി കുറിച്ചത് നിർണായകമായി. ഒരു കുടുംബത്തിന്റെ നാണക്കേടാണ് ഇത് തുടച്ചു നീക്കിയത്. തനിക്ക് ശത്രുതയുള്ളവരെ കേസിൽ കുടുക്കാൻ ആയി വിവാഹദല്ലാൾ ആയ ശ്രീകല പെൺകുട്ടിയെ കരുവാക്കുകയായിരുന്നു .പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കൾ ആയ മൂന്നു പേരും ആയിരുന്നു പ്രതി പട്ടികയിൽ ഉണ്ടായിരുന്നത്. കേസിലകപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരനും കുടുംബവും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. അപ്പോഴാണ് കേസിന് ഒരു പുതിയ വഴിത്തിരിവുമായി പോലീസ് എത്തുന്നത്.
വിവാഹ ദല്ലാൾ ആയ ശ്രീകലയ്ക്ക് എതിരെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിന് കഞ്ഞിക്കുഴി പോലീസ് കേസ് എടുത്തു. കഴിഞ്ഞ മാസം 20 നാണ് കഞ്ഞിക്കുഴി പോലീസിൽ പരാതി ലഭിക്കുന്നത്. ഇതിനെ തുടർന്ന് പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുത്തു. രണ്ടു ദിവസങ്ങളായി സഹോദരനും മൂന്ന് കൂട്ടുകാരും തന്നെ ബലാൽസംഗം ചെയ്തു എന്നാണ് പെൺകുട്ടി പരാതി നൽകിയത്.
ഏപ്രിൽ15 ന് പെൺകുട്ടിയും സഹോദരനും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സഹോദരന്റെ കൂട്ടുകാർ വീട്ടിൽ എത്തിയതെന്നും , മുറിയ്ക്ക് പുറത്തേക്ക് സഹോദരൻ പോയപ്പോൾ കൂട്ടുകാർ മൂവരും പെൺകുട്ടിയെ മാറി മാറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും മൊഴി നൽകിയത്. അടുത്ത ദിവസവും ഇത് ആവർത്തിക്കപ്പെട്ടു എന്നും പെൺകുട്ടി വെളിപ്പെടുത്തി.
പെൺകുട്ടി പറഞ്ഞ ദിവസം കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ ആയി മുക്കാൽ മണിക്കൂർ മാത്രമേ മാതാപിതാക്കൾ വീട്ടിൽ നിന്നും മാറി നിന്നിരുന്നുള്ളൂ എന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. പിറ്റേ ദിവസം പെൺകുട്ടിയടക്കം കുടുംബാംഗങ്ങൾ മുഴുവൻ സമയവും വീട്ടിൽ തന്നെ ആയിരുന്നു എന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. അതോടെ കാര്യങ്ങൾ പന്തിയല്ല എന്ന് പൊലീസിന് ബോധ്യമായി.
വീട്ടിൽ മൊഴിയെടുക്കാൻ പോലീസ് എത്തിയപ്പോൾ വീട്ടിൽ നിന്ന് ഒന്നും പറയില്ല എന്നും ശ്രീകലയുടെ അടുത്തെത്തിച്ചാൽ മാത്രമേ കാര്യങ്ങൾ പറയുള്ളൂ എന്നും പെൺകുട്ടി വെളിപ്പെടുത്തി. പിന്നീട് ബലാൽസംഗം നടന്നിട്ടില്ലെന്ന് ഫോറൻസിക് സർജൻ വിധിയെഴുതിയതോടെ കേസിന്റെ ഗതി മാറുകയായിരുന്നു. കാര്യങ്ങൾ കൈവിട്ടെന്നു മനസിലായപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പൊലീസിന് മുന്നിൽ പെൺകുട്ടി സത്യങ്ങൾ ഏറ്റുപറഞ്ഞു.