സ്വകാര്യ ആശുപത്രിയിലെ കഴുത്തറുപ്പൻ രീതികളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഒരു ചെറിയ പനി വന്നു ചികിത്സയ്ക്ക് പോലും ഒരുപാട് സ്കാനിങ്ങും ടെസ്റ്റുകളും നടത്തി പോക്കറ്റ് കാലിയായി തിരിച്ച് വരേണ്ടി വരും. ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ ഒരു അനുഭവം ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഡെലിവറി @₹0 എന്ന കുറിപ്പ് ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു അഞ്ജു ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞത്.
ഗർഭകാലത്തെ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആസ്പത്രിയിലായിരുന്നു അഞ്ചു ചികിത്സയ്ക്ക് പോയത്. രണ്ടു തവണ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസം അഡ്മിറ്റ് ചെയ്യുകയും അനുബന്ധ പരിശോധനകളും സ്കാനിങ്ങും എന്നിവയെല്ലാം നടത്തി മരുന്ന് നൽകുകയും ചെയ്തപ്പോൾ 25000 രൂപയോളം ചെലവായി. പിന്നീട് ആയിരുന്നു അവർ കോതമംഗലത്തേക്ക് ട്രാൻസ്ഫർ ആയത്. അഞ്ചാം മാസത്തിൽ കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിലേക്ക് കൺസൾട്ടിംഗ് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു.
അവിടെ ആശുപത്രി ചീറ്റിന് വെറും അഞ്ചു രൂപയായിരുന്നു ഫീസ്. ഗർഭിണികൾക്ക് ഫീസ് കൊടുക്കേണ്ട എന്നും പറഞ്ഞു. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ടിന്റു പാലക്കലിനെ കൺസൾട്ട് ചെയ്തു. അങ്ങനെ ആദ്യത്തെ ദിവസം തന്നെ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ സ്കാനിങ്ങിന് കുറിച്ചു. സ്കാനിങ്ങിന് നൽകിയ കുറിപ്പിൽ ദേവി സ്കാനിംഗ് സെന്റർ എന്ന് എഴുതിയത് കണ്ടപ്പോൾ എന്തിനായിരുന്നു ഡോക്ടർ തന്നെ സ്കാനിംഗ് സെന്റർ നിശ്ചയിച്ചത് എന്ന് പരസ്പരം അവർ നോക്കി ചോദിച്ചു.
സ്കാനിങ്ങിനായി പണമടയ്ക്കാൻ പേഴ്‌സ് എടുത്തപ്പോൾ ആണ് അവിടെ പണം സർക്കാർ നൽകുമെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞത്. സ്കാനിങ് റിപ്പോർട്ട് കണ്ട് ഡോക്ടർ ആവശ്യമായ മരുന്നുകൾ കുറിച്ച് എന്തെങ്കിലും ആവശ്യങ്ങൾക്ക് വരുന്നതിനും സംശയങ്ങൾ ചോദിക്കുവാനും ഡോക്ടറുടെ മൊബൈൽ നമ്പർ നൽകുകയും ചെയ്‌തു. മരുന്ന് ആശുപത്രിയിൽ നിന്ന് തന്നെ വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി. തുടർന്നുള്ള മാസങ്ങളിൽ ഒരു സ്കാനിങ് കൂടി സൗജന്യമായി ലഭിച്ചു. അവസാനത്തെ സ്കാനിംഗ് മാത്രം സ്കാനിംഗ് സെന്ററിലെ ഡോക്ടർ അവധി ആയതുകൊണ്ട് മറ്റൊരു ആശുപത്രിയിൽ ചെയ്യേണ്ടി വന്നു.
മൂന്നാറിൽ കഴിയുന്ന ഇവരുടെ അടുത്ത് മുതിർന്ന സ്ത്രീകളോ അമ്മമാരോ ആരും കൂടെ ഇല്ലായിരുന്നു. അപ്പോഴെല്ലാം ആ സമയങ്ങളിൽ ആശങ്കകൾ ഉണ്ടാവുമ്പോൾ ഡോക്ടറെ നമ്പറായിരുന്നു ആശ്വാസം. സർക്കാർ ആശുപത്രിയിലെ തികച്ചും സൗജന്യമായ ഈ സേവനങ്ങൾ എല്ലാം അവർക്ക് അത്ഭുതമായി തോന്നി. ആദ്യത്തെ കുഞ്ഞിന്റെ പ്രസവം മുഴുവനും ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ അഞ്ചു മാസം വരെയും സ്വകാര്യ ആശുപത്രികൾ മാത്രമായിരുന്നു അവർക്ക് പരിചയം. പിന്നീട് സർക്കാർ ആശുപത്രിയിൽ കാണിച്ചപ്പോൾ എല്ലാം എന്തോ മഹാപരാധം ചെയ്ത രീതിയിലാണ് എല്ലാവരും സംസാരിച്ചത്.
ആശുപത്രി മാറുന്നതായിരിക്കും നല്ലത് എന്ന് പലരും താക്കീത് ചെയ്തു. ആദ്യത്തെ കുഞ്ഞുണ്ടായി ആശുപത്രിയിൽ സംഭവിച്ച പിഴവിന് മറ്റൊരു ആശുപത്രിയിൽ ചികിത്സ നേടിയവരാണ് ഈ ദമ്പതികൾ. അതുകൊണ്ടു തന്നെ രണ്ടു സ്വകാര്യ ആശുപത്രികളുടെ ഗൈനക്കോളജി അടുത്തറിഞ്ഞതിനു ശേഷമായിരുന്നു ഒരു സർക്കാർ ആശുപത്രിയിലേക്ക് അവർ തിരിഞ്ഞത്. എന്നാൽ സർക്കാർ ആശുപത്രിയിൽ എന്തു നടക്കുന്നു എന്ന് അറിയാത്തവരാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ എല്ലാവരും പ്രേരിപ്പിക്കുന്നത് എന്നാണ് ഖേദകരം.
എന്നാൽ സർക്കാർ ആശുപത്രിയിൽ തന്നെ പുതിയ അതിഥിയെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ അഞ്ജു ചെയ്യാൻ തുടങ്ങി. ഡിസംബർ 14ന് ഡോക്ടറെ കണ്ടു. ആർടിപിസിആർ ടെസ്റ്റ് ചെയ്തു 16ന് രാവിലെ അഡ്മിറ്റ് ആകാൻ പറഞ്ഞു. ഈ സമയത്ത് സർക്കാർ ആശുപത്രിയിൽ ആർടിപിസിആർ ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതിനാൽ അടുത്തുള്ള ആശുപത്രിയിൽ സർക്കാർ ചെലവിൽ ആർടിപിസിആർ ചെയ്‌ത് 16ന് തന്നെ അഞ്ജു അഡ്മിറ്റായി. ഏത് സ്വകാര്യ ആശുപത്രികളും കിടപിടിക്കുന്ന വൃത്തിയുള്ള വരാന്തകളും മുറികളും സദാസമയവും തുടച്ച് വൃത്തിയാക്കാൻ ഒത്തിരി പേരെയും അവിടെ കണ്ടു.
പ്രസവത്തിനു മുമ്പ് ചെയ്യേണ്ട പരിശോധനകൾ എല്ലാം അവിടുന്ന് തന്നെ അവർ ചെയ്‌തു. എന്തെങ്കിലും കാരണവശാൽ രക്തം ആവശ്യമായി വന്നാൽ ഉപയോഗിക്കുന്നതിന് വേണ്ടി രക്തത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ആശുപത്രിയുടെ നിർദ്ദേശപ്രകാരം അടുത്ത ബ്ലഡ് ബാങ്കിൽ നൽകി. പിറ്റേന്നു രാവിലെ വേദനയ്ക്കുള്ള മരുന്ന് നൽകും എന്ന് പറഞ്ഞെങ്കിലും തലേന്ന് രാത്രി തന്നെ ഫ്ലൂയിഡ് പൊട്ടിയതിനാൽ പുലർച്ചെ മൂന്ന് മണിയോടെ ലേബർ റൂമിൽ കയറ്റുകയും 4.30ന് കുഞ്ഞു ഉണ്ടാവുകയും ചെയ്തു. അങ്ങനെ താമസിയാതെ അമ്മയും കുഞ്ഞും പുറത്തിറങ്ങി. ഒരു കുഞ്ഞിന് കൂടി ജന്മം നൽകിയ സന്തോഷത്തിന് പുറമെ ലേബർ റൂമിൽ ലഭിച്ച പരിചരണത്തിന്റെ സംതൃപ്തിയും അഞ്ജുവിന്റെ മുഖത്ത് പ്രകടമായിരുന്നു.
പുറത്തു വന്നതിനു ശേഷം ഒരു സഹോദരിയെ പോലെ തന്നെ പരിചരിച്ച ഡോക്ടർ ടിന്റുവിനെയും നഴ്സുമാരെ കുറിച്ചും മാത്രമായിരുന്നു അഞ്ജുവിന് പറയാനുള്ളത്. ഇതോടെ സർക്കാർ ആശുപത്രിയിൽ പ്രസവിക്കാം എന്ന് എടുത്ത തീരുമാനം തെറ്റിയില്ല എന്നവർക്ക് ബോധ്യമായി. നോർമൽ ഡെലിവറിക്ക് സ്വകാര്യ ആശുപത്രികളിൽ 50,000 രൂപ വരെ ഈടാക്കുന്ന എല്ലാ സേവനങ്ങളും ആയിരുന്നു സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിച്ചത്. പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് മടങ്ങാൻ യാത്രാപ്പടി കൂടി സർക്കാർ നൽകുമെന്ന് അറിഞ്ഞതോടെ അവർ പകച്ചു പോയി. അപ്പോൾ ശൈലജ ടീച്ചർ ചോദിച്ച പോലെ ഒരു കാര്യം അവർ മനസ്സിൽ ഓർത്തു, സർക്കാർ ആശുപത്രിക്ക് എന്താ കുഴപ്പം എന്ന്.