പ്രതിസന്ധികൾ നിറഞ്ഞ ജീവിതം പലപ്പോഴും ആളുകളെ നിരാശപ്പെടുത്താറുണ്ട്. ഒന്നിനു പുറകെ ഒന്നായി വിധി പരീക്ഷിക്കുമ്പോൾ അതിൽ തളർന്നു ജീവിതത്തോട് പൊരുതാൻ ആവാതെ ഒരു ജീവച്ഛവം പോലെ ജീവിച്ചു തീർക്കുന്ന അനേകം ആളുകളുണ്ട്.
എന്നാൽ ചിലരെങ്കിലും അവരുടെ പ്രതിസന്ധികളിൽ നിന്നും ഊർജ്ജം ഉൾകൊണ്ട് ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കാൻ അവരുടെ ഇല്ലായ്മകൾ അവരെക്കൊണ്ട് പ്രേരിപ്പിക്കുന്നു.
അങ്ങനെ ജീവിതവിജയം നേടിയ ഒരുപാട് ആളുകളുടെ വിജയ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പ്രശസ്തരായ സെലിബ്രിറ്റികൾ മാത്രമല്ല നമുക്ക് ചുറ്റിലും ഉണ്ടാവും അങ്ങനെ ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം സ്വന്തം പ്രയത്നത്തിലൂടെ നേടിയെടുത്ത ആത്മവിശ്വാസവും അധ്വാനിക്കാൻ മനസ്സും ഉള്ള ആളുകൾ. അങ്ങനെയുള്ള ഒരു യുവാവിനെക്കുറിച്ച് ഒരാൾ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടി ഒരു ഓട്ടോയിൽ കയറിയതായിരുന്നു ഒരാൾ. പുറം വേദന ഉള്ളതുകൊണ്ട് കുണ്ടിലും കുഴിയിലും ഒക്കെ പതുക്കെ പോകണം എന്ന് അയാൾ ഓട്ടോ ഡ്രൈവറോട് നിർദ്ദേശിച്ചു.
പലപ്പോഴും ഇങ്ങനെയെല്ലാം ഓട്ടോക്കാരുടെ പറയുമ്പോൾ നീരസത്തോടെ ഉള്ള മറുപടികളാണ് തിരിച്ചു ലഭിക്കുക. അങ്ങനെയുള്ള മറുപടി പ്രതീക്ഷിച്ചെങ്കിലും വളരെ സൗമ്യമായി ഓക്കേ സാർ എന്ന മറുപടിയായിരുന്നു ലഭിച്ചത്.
പതിവ് ഓട്ടോക്കാരിൽ നിന്നും വിപരീതമായി ഒരു തിക്കും തിരക്കും കൂട്ടാതെ പറഞ്ഞതു പോലെ മിതമായ വേഗതയിൽ വളരെ സൂക്ഷിച്ചു തന്നെയായിരുന്നു അയാൾ ഓട്ടോ ഓടിച്ചത്. യാതൊരു ശാരീരിക ബുദ്ധിമുട്ടും ഇല്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ എത്രയായി എന്ന് ഡ്രൈവറോട് ചോദിച്ചപ്പോൾ ഡ്രൈവറുടെ അടുത്തുള്ള ഒരു ബോക്സ് ചൂണ്ടി ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളു എന്നായിരുന്നു മറുപടി.
എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല. പിന്നീടാണ് നിർധനരായ രോഗികൾക്ക് ധനസഹായം എന്ന് എഴുതിവെച്ചിരിക്കുന്ന ബോക്സ് കണ്ടത്.
ഇതിനിടയിൽ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിക്കാരൻ വണ്ടി മാറ്റണം എന്ന് പറഞ്ഞ് ആക്രോശിച്ചു കൊണ്ട് അവിടേക്ക് വന്നത്. എന്നാൽ സെക്യൂരിറ്റിക്കാരൻ ഡ്രൈവറെ കണ്ടതും ദേഷ്യം ഒക്കെ ഇല്ലാതായി വിനയത്തോടെ നമസ്കാരം സാർ എന്ന് പറഞ്ഞു കൈകൂപ്പി.
അവിടെ എന്താണ് നടക്കുന്നത് എന്ന് യാത്രക്കാരന് മനസ്സിലായില്ല. ഇത് അറിയുവാൻ വേണ്ടി പെട്ടെന്ന് പൈസ നൽകി സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് അയാൾ പോയി.
അപ്പോഴായിരുന്നു ഈ ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വിവരങ്ങൾ സെക്യൂരിറ്റിക്കാരൻ പറഞ്ഞത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ നാലുമക്കളിൽ രണ്ടാമത്തെ മകനായിരുന്നു ഓട്ടോഡ്രൈവർ. അച്ഛൻ ചെറുപ്പത്തിലേ മരിക്കുകയും മൂത്ത ചേട്ടൻ അപസ്മാര രോഗിയും ഇളയ രണ്ടു പെൺകുട്ടികളും ആയിരുന്നു.
ഇങ്ങനെ ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം. കോളേജിൽ പഠിക്കുന്ന അദ്ദേഹം കഴിഞ്ഞ കൊല്ലം നല്ല മാർക്ക് നേടി പരീക്ഷയിൽ പാസായതിന് ലഭിച്ച സമ്മാനമാണ് ഓട്ടോ. മെഡിക്കൽ കോളേജ് സൂപ്രണ്ടൻ സാറാണ് ആ സമ്മാനം നൽകിയത്. ആദ്യ മാസ വരുമാനം അയാൾ സൂപ്രണ്ടിനെ ഏൽപ്പിച്ചപ്പോൾ എല്ലാ മാസവും ഇങ്ങനെ ഒരു തുക ഏൽപ്പിക്കും അങ്ങനെ ഓട്ടോയുടെ കടം വീട്ടാം എന്ന് പറഞ്ഞു. എന്നാൽ സൂപ്രണ്ടൻ നിരസിച്ചപ്പോൾ അങ്ങനെയാണെങ്കിൽ ആ തുക അവിടുത്തെ നിർധനരായ രോഗികൾക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് അടയ്ക്കാം എന്നായിരുന്നു ഓട്ടോ ഡ്രൈവർ മറുപടി നൽകിയത്.
ഹോസ്പിറ്റലിലേക്ക് ഉള്ള ഓട്ടങ്ങളിൽ ആരോടും കണക്ക് പറയാറില്ല അയാൾ. ഓട്ടത്തിന് കിട്ടുന്ന പണം രോഗികൾക്കുള്ള ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയും ചെയ്യും. അയാളെ കണ്ടപ്പോൾ എന്തിനാണ് കൈകൂപ്പിയത് എന്ന് ചോദിച്ചപ്പോൾ മൂന്നാം വർഷ എംബിബിഎസിന് പഠിക്കുന്ന അദ്ദേഹത്തെ കണ്ടാൽ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു സെക്യൂരിറ്റിക്കാരൻ പറഞ്ഞത്. ആ യുവാവിനെ വീണ്ടും കാണാൻ ആഗ്രഹിച്ചെങ്കിലും അപ്പോഴേക്കും ഓട്ടോയും ഓട്ടോകാരനും കാണാമറയത്ത് എത്തിയിരുന്നു.
എന്നാൽ ആ യുവാവിനെ വീണ്ടും കാണാൻ അയാൾ മനസ്സിലുറപ്പിച്ചു. ഇത്തവണ മകളെ അദ്ദേഹത്തിന് കൂടെ ഇരുത്തി ഒരു ഫോട്ടോ എടുക്കുകയും ചെയ്തത്. ബാംഗ്ലൂർ നഗരത്തിൽ വെച്ച് നടന്ന ഒരു യഥാർത്ഥ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ഇല്ലായ്മയിൽ നിന്നു പോലും ഒരു വിഹിതം നിർധനരായ രോഗികൾക്ക് കൊടുക്കാൻ കാണിക്കുന്ന ആ മനസ്സിന് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്. മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്ന് നമുക്ക് സമാശ്വസിക്കാം.