മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിച്ച താരമാണ് കലാഭവൻ മണി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായിരുന്ന കലാഭവൻ മണി കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്തെത്തുന്നത്. പതിറ്റാണ്ടുകളോളം ഹാസ്യതാരമായി സിനിമയിൽ തിളങ്ങിയ മണി പിന്നീട് നായകനിരയിലേക്ക് വളരുകയായിരുന്നു. നാടൻപാട്ട് എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് മനസ്സിൽ തെളിയുന്ന മുഖമാണ് മണിയുടെത്. അഭിനയത്തിന് പുറമെ മണിയുടെ നാടൻ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് മാർച്ച് 6 2016ൽ അന്തരിച്ചു. 1995ൽ സിബി മലയിൽ സംവിധാനം ചെയ്ത “അക്ഷരം” എന്ന ചിത്രത്തിലൂടെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയ കലാഭവൻ മണി, “സല്ലാപം” എന്ന ചിത്രത്തിലെ ചെത്തുകാരന്റെ വേഷത്തിലൂടെയാണ് മലയാളസിനിമയിൽ ശ്രദ്ധേയനാകുന്നത്. മണി നായകനായെത്തിയ “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, “കരുമാടിക്കുട്ടൻ” എന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടിയിരുന്നു. മണിയുടെ പാട്ടും അഭിനയം പോലെ തന്നെ പ്രശസ്തമാണ് മണിയുടെ സ്വതസിദ്ധമായ ചിരിയും. അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.
ഇപ്പോൾ ഇതാ ലാൽ ജോസ് സംവിധാനം ചെയ്ത “പട്ടാളം” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കലാഭവൻ മണിക്ക് ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ. മമ്മൂട്ടി, ബിജു മേനോൻ, ടെസ, ജ്യോതിർമയി, കലാഭവൻ മണി, സലിം കുമാർ, ജഗതി തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു “പട്ടാളം”. ചിത്രത്തിലെ ഒരു രംഗം ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോൾ എത്ര ശ്രമിച്ചിട്ടും മണിക്ക് അത് ഭംഗിയായി ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കലാഭവൻ മണി ഒരു സീനിയർ താരമായി മാറിയിരുന്നു. എത്ര പറഞ്ഞിട്ടും പകുതി ആകുമ്പോഴേക്കും ഡയലോഗ് തെറ്റി പോകുമായിരുന്നു. ഒടുവിൽ തനിക്ക് ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു എന്ന് പറഞ്ഞ് മണി നിരാശപ്പെട്ട്. അപ്പോൾ കുറച്ചു നേരം മാറിയിരുന്നു വിശ്രമിക്കാൻ ലാൽ ജോസ് പറയുകയായിരുന്നു. അങ്ങനെ മാറിയിരുന്ന മണിയുടെ അടുത്തേക്ക് ആശ്വസിപ്പിക്കാൻ ക്യാപ്റ്റൻ രാജു എത്തി. എന്നാൽ ക്യാപ്റ്റൻ രാജു ഇടപെട്ടത് മണിക്ക് ഒട്ടും ഇഷ്ടമായില്ല. മണി ക്യാപ്റ്റൻ രാജുവിനോട് ദേഷ്യപ്പെടുകയും രംഗം വഷളാവുകയും ചെയ്തു. പിന്നീട് കുറച്ചു കഴിഞ്ഞിട്ട് ആയിരുന്നു ആ രംഗം ശരിയായത് എന്ന ലാൽജോസ് ഓർക്കുന്നു.