പ്രശസ്ത ഓസ്ട്രേലിയൻ താരങ്ങളായ സ്മിത്ത്, വാർണർ, മാക്സ്വെൽ, പാറ്റ് കമ്മിൻസ് എന്നിവരെ ഓസ്ട്രേലിയയിൽ കാത്തിരിക്കുന്നത് അഞ്ചു വർഷത്തെ ജയിൽ വാസവും കനത്ത പിഴയും ആണ്. 14 ദിവസത്തോളം ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യയിൽ കഴിഞ്ഞു ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് ഓസ്ട്രേലിയൻ സർക്കാർ താൽക്കാലികമായി ഏർപ്പെടുത്തുന്ന വിലക്ക് ആണിത്. നിയമം ലംഘിക്കുന്നവർക്ക് അഞ്ചുവർഷം ജയിൽവാസവും കനത്ത പിഴയും നൽകേണ്ടിവരും. ഇത് ആദ്യമായിട്ടാണ് സ്വന്തം രാജ്യത്തേക്ക് പൗരന്മാർ തിരികെ വരുന്നത് ഒരു ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിൽ ഓസ്ട്രേലിയൻ സർക്കാർ തീരുമാനം എടുക്കുന്നത്.
ഐപിഎല്ലിലെ വിവിധ ടീമുകളുടെ ഭാഗമായി പതിനാലോളം ഓസ്ട്രേലിയൻ താരങ്ങളാണ് ഇന്ത്യയിൽ കഴിയുന്നത്. കളിക്കാർക്ക് പുറമേ റിക്കി പോണ്ടിംഗ്, ഡേവിഡ് ഹസി ,ബ്രെറ്റ് ലീ, മാത്യു ഹെയ്ഡൻ തുടങ്ങിയ മുൻ ഓസീസ് താരങ്ങളും വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ, കോച്ചിംഗ്, സപ്പോർട്ടിങ് സ്റ്റാഫ്, കമന്ററി ടീം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തിങ്കളാഴ്ച മുതൽ വിലക്കു പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം. ഇന്ത്യയിൽ 14 ദിവസത്തോളം തങ്ങിയവർ മെയ് മൂന്നിനകം ഓസ്ട്രേലിയയിലേക്ക് എത്തിച്ചേരുന്നില്ലെങ്കിൽ പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതുകൂടാതെ ഇന്ത്യയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മറ്റു രാജ്യങ്ങൾ വഴിയാണ് യാത്രക്കാർ ഇപ്പോൾ ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നത്. ഇത് തടയുന്നതിനാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്. 51,000 ഡോളർ പിഴയും അഞ്ചു വർഷത്തെ തടവുമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവരെ കാത്തിരിക്കുന്നത്. ക്വാറന്റൈനിൽ കഴിയാതെ മറ്റു രാജ്യങ്ങൾ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്ക് ആണ് വിലക്ക് ബാധിക്കുന്നത്. ഇന്ത്യയിൽ കോവിഡ് 19 ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ആസ്ട്രേലിയൻ സർക്കാർ സ്വീകരിച്ചത്. ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്. മെയ് 15 വരെയാണ് നിലവിലെ വിലക്ക്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും ക്വാറന്റൈൻ സംവിധാനങ്ങളുടെയും സമഗ്രത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.