കറുത്തമ്മ, ചെല്ലമ്മ, ഭവാനി, കൊമ്പനെക്കാട്ടിൽ കൊച്ചുത്രേസ്യ എന്നിങ്ങനെ മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ മുൻനിര നായികയായി തിളങ്ങി ഇന്ന് അമ്മ വേഷങ്ങളിലും സജീവമായിട്ടുള്ള നടിയാണ് ഷീല. ഷീല ആടി തകർത്ത വേഷങ്ങളൊന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. സൗന്ദര്യവും കഴിവും ഒന്നിച്ച നടി ഷീല ആറു പതിറ്റാണ്ടിലേറെ മലയാളം തമിഴ് സിനിമ മേഖലയിൽ സജീവമാണ്. റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ ആയിരുന്നു ഷീലയുടെ അച്ഛൻ.
1962ൽ എംജിആർ നായകനായ തമിഴ് ചിത്രം “പാസ”ത്തിലൂടെയാണ് ഷീല അഭിനയരംഗത്തേക്ക് ചുവടു വെക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ട പി ഭാസ്കരൻ ഷീലയെ തന്റെ അടുത്ത ചിത്രമായ “ഭാഗ്യജാതകം”ത്തിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു. പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല. ഒന്നിനു പിന്നാലെ ഒന്നായി വിജയിക്കുന്ന ചിത്രങ്ങൾ. വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പല തലമുറകളുടെ ഹരമായി മാറി ഷീല.
നായകന്മാർ വാഴ്ന്നിരുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീ സാന്നിധ്യമായി ഷീല ഉയർന്നു. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി മാറി ഷീല. അങ്ങനെ നായകന്മാരെക്കാൾ പ്രതിഫലം പറ്റുന്ന നായികയായി മാറി. ഒരേ നായകന്റെ കൂടെ 150ലധികം സിനിമകളിൽ നായികാനായകന്മാരായി അഭിനയിച്ചതിന് ലോക റെക്കോർഡും ഷീല പങ്കുവഹിച്ചു. രണ്ട് പതിറ്റാണ്ടുകളോളം സിനിമയിൽ സജീവമായിരുന്ന താരം 1980ൽ ഒരു ഇടവേള എടുത്തു.
പിന്നീട് 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന ചിത്രത്തിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത ഷീല തന്റെ ജീവിതകഥ തുറന്നു പറഞ്ഞിരുന്നു. ബാല്യകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ആയിരുന്നു താരം മനസ്സുതുറന്നത്. കഠിന പരിശ്രമത്തിലൂടെ ആയിരുന്നു ഇന്ന് കാണുന്ന വിജയങ്ങൾ താരം നേടിയെടുത്തത്.
താരത്തിന്റെ പത്താം വയസ്സിൽ അച്ഛന് പക്ഷാഘാതം വന്ന് ജോലി നഷ്ടപ്പെട്ടതോടെ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതായി. അച്ഛനു സുഖമില്ലാതെ ആയതോടെയാണ് ഷീലയും കുടുംബം കേരളത്തിൽ എത്തുന്നത്. അന്ന് പട്ടിണിക്ക് തുല്യമായിരുന്നു അവസ്ഥ. വലിയ വീട്ടിലായിരുന്നു താമസിച്ചത് എങ്കിലും കഴിക്കാൻ ഒന്നും ഇല്ലായിരുന്നു. ഗോതമ്പ് വേവിച്ചത് ആയിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം എന്ന് ഷീല മനസ്സുതുറക്കുന്നു. അച്ഛൻ മരിക്കുന്നതുവരെ അമ്മയെ ഗർഭിണിയായിട്ടു മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ഷീല ഓർക്കുന്നു.
അമ്മയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം എപ്പോഴും ഗർഭിണിയായി നടക്കുന്ന രൂപം ആണ് ഓർമ്മ വരുന്നത്. പത്തു സഹോദരങ്ങളായിരുന്നു ഷീലയ്ക്ക്. അച്ഛൻ മരിച്ചതിനു ശേഷം ആയിരുന്നു ഷീല അഭിനയത്തിലേക്ക് വന്നത്. ഒരു നാടകത്തിൽ അഭിനയിക്കാൻ ഷീല ചെന്നൈയിലെത്തിയപ്പോഴാണ് ആ നാടകം കാണുവാൻ എംജിആറും ആദ്യ സിനിമയുടെ സംവിധായകനും എത്തിയത്. ഷീലയെ കണ്ടു ഇഷ്ടപ്പെട്ടതോടെ അവർ ഷീലയ്ക്ക് സിനിമയിലേക്ക് അവസരം നൽകുകയായിരുന്നു. പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിട്ടില്ല.