ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പോരാടേണ്ടി വരുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. പ്രതിസന്ധികൾ ഇല്ലാത്തവരായി ആരും തന്നെയില്ല. എന്നാൽ പ്രതിസന്ധികളിൽ തളരാതെ പോരാടി അതിജീവിക്കുന്നവർ മാത്രമാണ് ജീവിതത്തിൽ വിജയങ്ങൾ നേടിയിട്ടുള്ളത്. അതിമനോഹരമായ ഈ ജീവിതം അവസാനിപ്പിക്കുന്നത് ഒരു പ്രശ്നങ്ങൾക്കും പരിഹാരം അല്ല. ഏതു പ്രതിസന്ധികളും ഏത് വലിയ വേദനകളും ഒരു നാൾ കടന്നു പോകും.
എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേക്കും ജീവിതം അവസാനിപ്പിക്കുക എന്നത് ഒരു പതിവ് രീതി ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. ഉയർന്നു വരുന്ന ആത്മഹത്യ നിരക്കുകൾ അതിനു തെളിവാണ്. ഇപ്പോഴിതാ ആലപ്പുഴയിലെ ഒരു കൂട്ടമരണത്തിന്റെ വാർത്തയാണ് നൊമ്പരം ആകുന്നത്. ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് പോലീസുദ്യോഗസ്ഥൻ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും രണ്ട് മക്കളെയും കോട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജില (28), ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് കോട്ടേഴ്‌സിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുഞ്ഞിനെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലും മറ്റൊരു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയും നജ്‌ലയെ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സിപിഒ റെനീസിന്റെ ഭാര്യ നജ്‌ല മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം യുവതി ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. മൂത്തമകൻ ടിപ്പു സുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും മകൾ മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നതിനു ശേഷമായിരുന്നു നജ്‌ല കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച രാത്രി ജോലിക്കു പോയ റെനീഷ് ചൊവ്വാഴ്ച രാവിലെ 9.30ന് ക്വാർറ്റേഴ്സിൽ തിരിച്ചെത്തി വിളിച്ചു നോക്കിയിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിളിച്ച് അവരെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പോഴായിരുന്നു കൂട്ടമരണത്തിന്റെ വിവരങ്ങൾ അയൽക്കാർ പോലും അറിഞ്ഞത്.
ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റെനീസും ഭാര്യ നജ്‌ലയും തമ്മിൽ വഴക്കുകൾ പതിവായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. രാത്രി ഏറെ വൈകിയുള്ള റെനീസിന്റെ ഫോൺവിളികൾ ചൊല്ലി ഇവർ തമ്മിൽ എന്നും തർക്കം ആയിരുന്നു.
പൊലീസ് ജോലിക്കിടയിൽ അവധിയെടുത്ത് വിദേശത്ത് പോയിരുന്ന റെനീസ് തിരികെയെത്തി വീണ്ടും സർവീസിൽ തുടരുകയായിരുന്നു. ഭാര്യയെ ദേഹോപദ്രവം ചെയ്യുമായിരുന്നു എന്നും റെനീസിന് എതിരെ മൊഴിയിൽ ഉണ്ട്. ജില്ലാ പോലീസ് മേധാവിക്ക് മുന്നിലും പരാതി എത്തിയപ്പോൾ ഇനി മേലിൽ ഇത് പോലെ പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് നിർദേശം നൽകി പറഞ്ഞു വിടുകയായിരുന്നു. ഇതിനു ശേഷവും ഉപദ്രവം തുടർന്നിരുന്നു എന്നാണ് വിവരം.
ഭർത്താവിൽ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനം ആണ് ജീവനൊടുക്കാൻ നജ്ലയെ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ല മൻസിലിലെ പരേതനായ ഷാജഹാൻറെയും ലൈലാബീവിയുടെയും മകളാണ് നജ്‌ല. പലപ്പോഴും കുടുംബ ജീവിതത്തിൽ വഴക്കുകളും പിണക്കങ്ങളും ഉണ്ടാകുമ്പോൾ യുവതിക്ക് ആശ്വാസവാക്കുകളുമായി എത്താറുണ്ടായിരുന്നത് അയൽക്കാർ ആയിരുന്നു. നജ്‌ലയെയും മക്കളെയും നെഞ്ചോട് ചേർത്തു നിന്ന അയൽക്കാർക്ക് ഇവരുടെ അപ്രതീക്ഷിത ഉപയോഗം താങ്ങാനാവുന്നില്ല.