തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ മകൻ ജിതീഷ് തങ്കപ്പൻ (29) അന്തരിച്ചു. തൃക്കാക്കര യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആയിരുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുവേയായിരുന്നു ജിതീഷിൻറെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ദിവസം രാവിലെ 4.30ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സംസ്കാരം 12 മണിക്ക് തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു.
കഴിഞ്ഞ വർഷം തൃക്കാക്കര നഗരസഭയിൽ ഭരിക്കാൻ കഴിയാത്തതിന് കാരണം തന്റെ ജാതിയാണെന്ന് അജിത തങ്കപ്പൻ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അജിത തങ്കപ്പൻ എന്ന പേരിന് പകരം അജിത ബീഗമോ, അജിത സ്റ്റാലിനോ, അജിത നായരോ ആയിരുന്നെങ്കിൽ താൻ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്ന് അജിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചെയർ പേഴ്സണിന്റെ മുറിയുടെ പൂട്ട് നന്നാക്കാൻ ചെലവായ തുകയെ ചൊല്ലി തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല് ഉണ്ടായിരുന്നു. ഇതിൽ അജിത തങ്കപ്പൻ ഉൾപ്പെടെ ആറ് കൗൺസിലർമാർക്ക് ആയിരുന്നു പരിക്കേറ്റത്. അജിതയുടെ പേരെടുത്തു പറഞ്ഞുകൊണ്ട് ആയിരുന്നു പ്രതിപക്ഷ കൗൺസിലർമാർ ആക്രമിച്ചത്. തന്റെ ജാതി കാരണം തന്നെ കസേരയിൽ ഇരിക്കാനോ ഭരിക്കാനോ പ്രതിപക്ഷം സമ്മതിക്കുന്നില്ല എന്ന് അജിത തുറന്നു പറഞ്ഞു.
അജിതയ്ക്കൊപ്പം തങ്കപ്പൻ എന്നുള്ളതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും അവർ വെളിപ്പെടുത്തി. ജാതിപ്പേര് പറഞ്ഞ് മുതലെടുക്കുന്നു എന്ന ചിന്ത മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആയിരുന്നു നഗരസഭയിൽ തനിക്കു നേരെ നടന്ന ജാതി അധിക്ഷേപങ്ങൾ ആദ്യമൊക്കെ അജിത പുറത്തു പറയാതിരുന്നത്. എന്നാൽ ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും എന്ന് പിന്നീട് അവർ പറയുകയുണ്ടായി.