നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടി ആയിട്ട് സംസ്ഥാനത്ത് ഇപ്പോൾ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. ഏപ്രിൽ 6, 2021നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ട് ഇപ്പോൾ കേരള പോലീസിന്റെയും ഫ്ലയിങ് സ്‌ക്വഡിന്റെയും പരിശോധനകൾ സംസ്ഥാനത്ത് വ്യാപകമായിട്ട് നടക്കുകയാണ്. വ്യക്തമായ രേഖകൾ ഇല്ലാതെ പണം കൈവശം വെക്കുന്ന ആളുകൾ ആണ് ഇതിൽ പ്രധാനമായും പിടിക്കപ്പെടാൻ സാധ്യതയുള്ളത്.
രേഖകൾ ഇല്ലാതെ അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഉള്ള തുക കൈവശം വെച്ച് യാത്ര ചെയ്യുന്നവരുടെ പണം പിടിച്ചെടുക്കാൻ ആണ് നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമിന്റെ ഫ്ലയിങ് സ്‌ക്വഡുകൾ നിങ്ങളുടെ കൈവശമുള്ള തുക കണ്ടു കെട്ടി, പണം പിടിച്ചെടുക്കുകയും ചെയ്യും. അതിനാൽ കൃത്യമായ ബാങ്ക് രേഖകളും , പണം സംബന്ധിച്ചുള്ള രേഖകളും കൂടാതെ വലിയ തുകയുമായി യാത്ര ചെയ്യരുത്.
ഇത് പോലുള്ള തുക കാശായി സൂക്ഷിക്കാതെ ബാങ്ക് ഇടപാടുകൾ ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം. പണം പിടിച്ചെടുത്താൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓരോ ജില്ലയിലും അപ്പീൽ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ഫിനാൻസ് ഓഫീസർമാർ ആയിരിക്കും ഈ കമ്മിറ്റിയുടെ ചെയർമാൻ. പണം പിടിച്ചെടുത്തതിൽ ആക്ഷേപം ഉള്ളവർ അതാത് ജില്ലയിലെ അപ്പീൽ കമ്മിറ്റിയ്ക്ക് മുമ്പാകെ നിങ്ങളുടെ അപ്പീലുകൾ ഫയൽ ചെയ്യാവുന്നതാണ്. വ്യക്തമായ രേഖകൾ കാണിക്കുന്നത് വഴി ഈ തുക തടസങ്ങൾ ഇല്ലാതെ തിരികെ ലഭിക്കുകയും ചെയ്യും.