ഇരിട്ടിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പെരിങ്കരിയിലെ ചെങ്ങഴശ്ശേരിൽ ജസ്റ്റിൻ മരണപ്പെട്ടു. 38 വയസ്സായിരുന്നു പ്രായം. വീട്ടിൽ നിന്നും പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനും ഭാര്യ ജിനിയേയും ഞായറാഴ്ച രാവിലെയാണ് കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ തന്നെ ജസ്റ്റിൻ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് ആണ് ജസ്റ്റിന്റെ മൃതദേഹം ആസ്റ്റർ മിംസ് ആശുപത്രിയിൽ കൊണ്ടു വന്നത്. ഗുരുതരമായ പരിക്കുകളോടെ ജിനി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ജസ്റ്റിന്റെ മൃതദേഹം ധനലക്ഷ്മി ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. മൃതദേഹം പെരിങ്കരിയിലെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുൻപ് ചികിത്സയിൽ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നതിനാലും കാൽമുട്ടിനു സാരമായ പരിക്ക് ഉള്ളതിനാലും ഒന്ന് എഴുന്നേൽക്കാൻ പോലും ഉള്ള സ്ഥിതിയിൽ ആയിരുന്നില്ല ജിനി. ഐസിയുവിൽ നിന്നും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രത്യേക മേൽനോട്ടത്തിൽ ജിനിയെ താഴത്തെ നിലയിലേക്ക് സ്ട്രെച്ചറിൽ കൊണ്ടുവന്ന് അവസാനമായി ഭർത്താവിനെ ഒരു നോക്കു കാണാൻ അവസരമൊരുക്കുകയായിരുന്നു.
കണ്ടുനിന്നവരുടെ എല്ലാം കരളലിയിക്കുന്ന ഒരു യാത്രാമൊഴി ആയിരുന്നു അത്. ഐസിയുവിൽ തുടരുകയാണെങ്കിലും ജിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. ആന എടുത്തു എറിഞ്ഞതിനാൽ ഇടുപ്പെല്ലിൽ ഉണ്ടായ സ്ഥാനമാറ്റം കാരണമായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു. ജസ്റ്റിന്റെ സംസ്കാരം ഇന്ന് നടക്കും..