16 വർഷങ്ങൾക്കു മുമ്പ് അധ്യാപിക പേന എറിഞ്ഞു കാഴ്ച പോയ മൂന്നാം ക്ലാസുകാരനായ അൽ അമീന് ഇന്ന് വയസ്സ് 25. കാഴ്ചയില്ലാത്തതിനാൽ ഒരു നല്ല ജോലി പോലും കിട്ടാതെ കഷ്ടപ്പെടുകയാണ് അൽ അമീൻ ഇപ്പോൾ. അയൽവാസിയായ അധ്യാപികയായിരുന്നു ക്ലാസ് മുറിയിൽ അൽ അമീന് നേരെ പേന എറിഞ്ഞത്. കാഴ്ച നഷ്ടമായി എന്ന് അറിഞ്ഞിട്ടും ഒരിക്കൽ പോലും ഒന്നു വിവരം തിരക്കി വരികയോ അൽ അമീനെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് അൽ അമീന്റെ കുടുംബം വേദനയോടെ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ ദുരിതപൂർണമായ ജീവിതം ആണ് ഇപ്പോൾ നയിക്കുന്നത്. അദ്ധ്യാപികയായി ഷെരീഫ ഷാജഹാൻ ആയിരുന്നു 16 വർഷങ്ങൾക്കു മുമ്പ് അൽ അമീനിന് നേരെ പേന എറിഞ്ഞത്.
അടുത്തിടെയാണ് ഒരു വർഷത്തെ കഠിന തടവിന് അദ്ധ്യാപികയെ കോടതി ശിക്ഷിച്ചത്. വർഷങ്ങൾ 16 കഴിഞ്ഞിട്ടും വീടിനടുത്ത് താമസിക്കുന്ന അധ്യാപിക ഒന്ന് വന്ന് കാണുവാൻ പോലും കൂട്ടാക്കിയിട്ടില്ല എന്ന് അൽ അമീന്റെ കുടുംബം വ്യക്തമാക്കി. മലയിൻകീഴ് കണ്ടല ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരുന്നു അൽ അമീന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നത്. 16 കൊല്ലം മുമ്പ് 2005 ജനുവരി 18 ന് ഉച്ചയ്ക്ക് ആയിരുന്നു മൂന്നാം ക്ലാസ് വിദ്യാർഥിയായ അൽ അമീൻ അറബി ക്ലാസിനിടയിൽ ഒന്ന് പിറകിലേക്കു തിരിഞ്ഞു നോക്കിയത്. അൽ അമീന്റെ പ്രവൃത്തിയിൽ ദേഷ്യം പിടിച്ച അധ്യാപിക ഷെരീഫ ഷാജഹാൻ ഉടൻ തന്നെ പേന എടുത്ത് എറിയുകയായിരുന്നു. പേനയുടെ മുന കൊണ്ടത് അൽ അമീന്റെ കണ്ണിലെ കൃഷ്ണമണിക്കും.
ഉടൻ തന്നെ അൽ അമീനിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും സർക്കാർ കണ്ണാശുപത്രിയിൽ എത്തിക്കുകയും കണ്ണിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു അൽ അമീൻ. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടു എന്നും ഇനിയൊരിക്കലും തിരിച്ചു ലഭിക്കുകയില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് മൂന്നു ലക്ഷത്തോളം രൂപ ചിലവഴിച്ചു രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പത്തു വർഷത്തിലധികം ചികിത്സ തുടർന്ന അൽ അമീനിനു ഇപ്പോൾ വയസ്സ് 25. അധ്യാപിക നഷ്ടപ്പെടുത്തിയ കാഴ്ചശക്തി കാരണം നല്ല ഒരു ജോലി പോലും കിട്ടാൻ പ്രയാസം ആയി ദുരിതപൂർണമായ ജീവിതം നയിക്കുകയാണ് അൽ അമീൻ.
മകന്റെ കാര്യം ഓർത്ത് വിഷമിച്ചു കഴിയുകയാണ് അൽഅമീന്റെ ഉമ്മയായ സുമയ്യ. അൽ അമീന്റെ ബാപ്പ ഒരു മീൻ കച്ചവടക്കാരനാണ്. അനുജൻ വിദ്യാർത്ഥിയാണ്. അൽ അമീന്റെ വീട്ടിൽ നിന്നും അധ്യാപിക ശരീഫ ഷാജഹാന്റെ വീട്ടിലേക്ക് അധികം ദൂരമൊന്നും ഇല്ല. എങ്കിലും ഈ പതിനാറ് വർഷത്തിൽ ഒരിക്കൽ പോലും അവർ ഈ കുടുംബത്തെ സന്ദർശിച്ചിട്ടില്ല. 16 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്സോ കോടതി അധ്യാപിക ശരീഫ ഷാജഹാന് ഒരു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. പ്രധാന അധ്യാപിക അടക്കം നാലു അധ്യാപകർ കേസിൽ കൂറുമാറിയത് ആയിരുന്നു വിധി ഇത്രയും വൈകാൻ കാരണം. സംഭവത്തിൽ അധ്യാപികയുടെ പ്രതികരണം തേടി വീട്ടിലെത്തിയെങ്കിലും അവർ പുറത്തേക്കിറങ്ങിയില്ല. ഒന്നും പറയാനില്ലെന്ന് വീടിന്റെ അകത്തു നിന്ന് പറഞ്ഞു മാധ്യമങ്ങളെ പറഞ്ഞയക്കുകയായിരുന്നു. കടവും ദുരിതവും ആയി അൽ അമീനിന്റെ കുടുംബം ജീവിക്കുമ്പോഴും ഒരു ആശ്വാസ വാക്ക് പോലും നൽകുവാൻ ഈ ദുരന്തത്തിന് കാരണക്കാരിയായ അധ്യാപിക തയ്യാറായില്ല. ഇതാണ് അൽഅമീന്റെ കുടുംബത്തെ ഏറ്റവും വേദനിപ്പിക്കുന്നത്.