മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 52231 റേഷൻ കാർഡുകളെ ആണ് മുൻഗണനാ പട്ടികയിൽ നിന്നും സർക്കാർ ഒഴിവാക്കിയത്. റേഷൻ വാങ്ങാത്തതിനെതുടർന്ന് നീല കാർഡുകളിൽ 4181 പേരെയും വെള്ള കാർഡിലേക്ക് മാറ്റി. ഇതോടെ ഭക്ഷ്യ ഭദ്രതാ കഥ നിയമം നടപ്പിലാക്കിയതിനുശേഷം സംസ്ഥാനത്ത് മുൻഗണനാ പട്ടികയിൽ നിന്നും പുറത്താക്കിയ റേഷൻ കാർഡുകളുടെ എണ്ണം ആറു ലക്ഷം ആണ് കവിഞ്ഞത്. ഏറ്റവും കൂടുതൽ പേർ പുറത്തായത് എറണാകുളം ജില്ലയിലാണ്. 7318 പേരാണ് എറണാകുളം ജില്ലയിൽ മാത്രം പുറത്തായത്. ഇപ്പോൾ പുറത്തായവർക്ക് പകരം മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ ആയി താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ പരിശോധിച്ച് വരികയാണ്.
വരും ദിവസങ്ങളിൽ ആധാർ ലിങ്ക് ചെയ്യാത്ത വരെയും പരിശോധനയിൽ വിധേയരാക്കി അനർഹരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് . കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തേക്കുള്ള റേഷൻ വിഹിതം കൂടാത്തതിന്റെ പ്രധാനപ്പെട്ട കാരണം മുൻഗണനാ വിഭാഗത്തിലെ കാർഡ് ഉടമകളിൽ ചിലരെങ്കിലും റേഷൻ വാങ്ങാത്തതാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ സ്വീകരിച്ചത്. സംസ്ഥാനസർക്കാർ കോവിഡ് കാലത്ത് അതിജീവന സഹായം എന്ന നിലയിൽ നൽകിയ കിറ്റ് വിതരണം അവസാനിപ്പിച്ചതിന് പിന്നാലെ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്.
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരണമോ എന്ന് ആലോചിക്കുമെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡ് വിതരണം ആരംഭിക്കുകയാണ്. എടിഎം കാർഡ് രൂപത്തിലുള്ള സ്മാർട്ട് റേഷൻ കാർഡിന്റെ ആദ്യഘട്ട വിതരണം നവംബർ ഒന്നു മുതൽ ആരംഭിക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ സിവിൽ സപ്ലൈ പോർട്ടലിലോ സ്മാർട്ട് റേഷൻ കാർഡിന് അപേക്ഷിക്കാം.