2004ൽ പുറത്തിറങ്ങിയ “ടൂവീലർ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സന്തോഷ് ജോഗി. “മായാവി” എന്ന സിനിമയിലെ വില്ലൻ വേഷവും “കീർത്തിചക്ര” യിലെ പട്ടാളക്കാരൻറെ കഥാപാത്രവും സന്തോഷിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ വേഷങ്ങൾ ആണ്. മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷ് ഒരു ഗായകൻ കൂടിയാണ്. നിരവധി സ്റ്റേജ് ഷോകളിൽ പാടിയിട്ടുമുണ്ട്. 2010 ലായിരുന്നു സന്തോഷ് ജോഗിയുടെ അപ്രതീക്ഷിത വിയോഗം. രണ്ടു പെൺമക്കളെയും ജിജിയെ ഏൽപ്പിച്ചാണ് സന്തോഷ് ജോഗി യാത്രയായത്. എന്നാൽ വിധിക്കുമുന്നിൽ പതറാതെ പോരാടി വിജയം നേടുകയായിരുന്നു ജിജി.
ഭർത്താവിന്റെ വിയോഗത്തിൽ താൻ അതിജീവിച്ച പ്രശ്നങ്ങളും വിഷമങ്ങളും തുറന്നുപറയുകയാണ് ജിജി. സന്തോഷ് ജോഗി മരിക്കുന്ന സമയത്ത് വീടിനുമുന്നിൽ ജപ്തിനോട്ടീസ് ഉണ്ടായിരുന്നു. ഒരു ഷോർട്ട് ഫിലിം എടുക്കാൻ വേണ്ടിയാണ് ജോഗി വീടിന്റെ പ്രമാണം ബാങ്കിൽ പണയം വെച്ചത്. ഇതിനു പുറമേ വേറെ കടങ്ങളും ഉണ്ടായിരുന്നു .ജിജിക്ക് ജോലി ഉണ്ടായിരുന്നെങ്കിലും ശമ്പളം കുറവായിരുന്നു. അങ്ങനെ ജോഗിയുടെ മരണശേഷം ബാങ്കുകാരും കടക്കാരും വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങിയതോടെ ചെറിയ വിലക്ക് വീട് വിറ്റ് കടങ്ങൾ വീട്ടുകയായിരുന്നു. ജോഗി മരിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ ജിജിയും മക്കളും വാടക വീട്ടിലേക്ക് താമസം മാറി. പിന്നീട് അങ്ങോട്ടേക്ക് മക്കൾക്കുവേണ്ടി ജീവിതം വെട്ടി പിടിക്കുകയായിരുന്നു ജിജി .
ആയുർവേദ ഫാർമസിയിലെ ചെറിയ ജോലി കൊണ്ടുമാത്രം മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ ജോലി കഴിഞ്ഞുള്ള സമയം ട്യൂഷൻ എടുക്കാൻ പോയി. വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി 10 മണി വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊടുത്തു ജിജി. ഇതിനുപുറമേ ഓൺലൈനായും ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയായിരുന്നു. ഒടുവിൽ കടങ്ങൾ വീട്ടി, ചെറിയൊരു സ്ഥലം വാങ്ങി അവിടെ ഒരു വീടും വച്ചു. ആദ്യമൊക്കെ മക്കളെ ഒന്ന് കാണുക പോലുമില്ലായിരുന്നു ജിജി. കാരണം അവർ എഴുന്നേൽക്കുന്നതിന് മുമ്പ് ജോലിക്ക് പോയിട്ടുണ്ടാവും. അവൾ ഉറങ്ങിയതിനു ശേഷം ആയിരിക്കും മിക്കപ്പോഴും ജിജി തിരിച്ചുവരുന്നത്. ഇതിനിടയിലാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമെല്ലാം ജിജി തീരുമാനിക്കുന്നത്. ജോഗി മരിക്കുമ്പോൾ ജിജിക്ക് 25 വയസ്സായിരുന്നു പ്രായം. ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്ന് ജിജി വെളിപ്പെടുത്തി.