സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് പനഞ്ചിങ്കാട്ടിൽ വീട്ടിലെ അന്താരാഷ്ട്ര വിവാഹമാണ്. കഴിഞ്ഞ ദിവസമായിരുന്നു തോട്ടുപാലം പനഞ്ചിൻകാട്ടിൽ വീട്ടിലെ മകൾ പ്രിയങ്കയുടെയും മകൻ പ്രണവിന്റെയും വിവാഹം. ഒരു വീട്ടിലെ സഹോദരങ്ങളുടെ വിവാഹം ഒരേ ദിവസം നടക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാൽ വീട്ടിലേക്ക് എത്തുന്ന രണ്ട് മരുമക്കളും വിദേശികൾ ആവുന്നത് ഒരു അപൂർവ സംഭവം തന്നെ ആയിരിക്കും. പനഞ്ചിങ്കാട്ടിൽ വീട്ടിലെ സുരേഷും മഞ്ജുവുമാണ് വിദേശികളായ മരുമക്കളെ സ്വാഗതം ചെയ്യുന്നത്.
മൂത്ത മകൾ പ്രിയങ്ക വിവാഹം കഴിച്ചത് അയർലൻഡിൽ സ്വകാര്യസ്ഥാപനത്തിൽ ഫ്രയിറ്റ് അനലിസ്റ്റായി ജോലിചെയ്യുന്ന വിക്ടർ ഹോമ റോയെയാണ്. അയർലണ്ടുകാർ ആയ സെലിന്റെയും സീമസിന്റെയും മകനാണ് വിക്ടർ. സൈബർ സെക്യൂരിറ്റി സീനിയർ കൺസൾറ്റൻറ് ആയി പ്രവർത്തിക്കുന്ന വിക്ടർ ഇന്ത്യയുടെ സംസ്കാരവും ആചാരങ്ങളും ആഘോഷങ്ങളും ഭക്ഷണരീതികളും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. സുരേഷ്- മഞ്ജു ദമ്പതികളുടെ മകൻ പ്രണവിന്റെ ജീവിതപങ്കാളി ഇന്ത്യൻ വംശജരും ഹോങ്കോങ്ങിൽ സ്ഥിരതാമസമാക്കിയ ജ്യോതിയുടെയും അശ്വനിയുടെയും മകൾ ഖ്യാദിയാണ്.
ലണ്ടനിൽ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ആ സൗഹൃദം പ്രണയം ആവുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഞായറാഴ്ചയായിരുന്നു ഒരുപാട് സവിശേഷതയുള്ള രണ്ടു വിവാഹങ്ങളും നടന്നത്. പഞ്ചിങ്കാട്ടിലെ കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത് ലളിതമായി ആണ് ചടങ്ങുകൾ നടത്തിയത്. സഹോദരങ്ങളുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.