ലോകമെമ്പാടുമുള്ള ജനതയെ ഭീതിയിലാഴ്ത്തി അനിയന്ത്രിതമായി വ്യാപിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. സാമൂഹ്യ അകലം പാലിച്ചും, മാസ്ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും രോഗവ്യാപനം ഒരു പരിധി വരെ തടഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ കോവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. രണ്ടര ലക്ഷം രോഗികളും 25 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആണ് കേരളത്തിൽ ഇപ്പോൾ. നിലവിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട് എങ്കിലും രണ്ടാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ അറിയിച്ചു.
രോഗികളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ഇതു അപായസൂചനയായി കണക്കിലെടുത്ത് രണ്ടാഴ്ച ലോക്ക് ഡൗൺ വേണമെന്നും കൂടുതൽ ആരോഗ്യ പ്രവർത്തകരെയും നിയമിക്കണമെന്നും കെജിഎംഒഎ നിർദ്ദേശിച്ചു. ജനിതകവ്യതിയാനം വന്ന വൈറസ് വായു മാർഗത്തിലൂടെയും പകരും എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏറെ ഭീതി സൃഷ്ടിക്കുകയാണ്. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് ആളുകളിലേക്ക് വളരെ എളുപ്പം പകരാൻ ഇത് വഴിവെക്കുന്നു.
അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെടുകയാണ് കെജിഎംഒഎ. വാക്സിൻ എടുത്താലും നിർബന്ധമായും സാമൂഹ്യ അകലം പാലിക്കുകയും, മാസ്ക് ധരിച്ചും, കൈകൾ സാനിറ്റൈസ് ചെയ്തും ഈ രോഗത്തിന്റെ പ്രതിരോധിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ കർശനമാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. പൊതുജനങ്ങൾ ഇതിനോട് സഹകരിച്ച് ഒരുമിച്ചു നിന്നാൽ മാത്രമേ ഈ മഹാമാരിയെ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ സാധിക്കുകയുള്ളൂ.