കഴിഞ്ഞ ശനിയാഴ്ചയാണ് താരസംഘടനയായ അമ്മയുടെ മന്ദിരത്തിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്നത്. മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരങ്ങൾ ആയ മെഗാസ്റ്റാർ മമ്മൂട്ടിയും നടനവിസ്മയം മോഹൻലാലും ചേർന്നാണ് കലൂരിലെ ബഹുനില മന്ദിരം ഉദ്ഘാടനം നിർവഹിച്ചത്. 10 കോടി ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽ ആധുനികമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം മന്ദിരത്തിന്റെ ഉദ്ഘാടനം വൈകുകയായിരുന്നു. “ട്വന്റി ട്വന്റി ” എന്ന സിനിമയ്ക്ക് ശേഷം അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രത്തിന്റ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
അമ്മ പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് സിനിമയെ കുറിച്ച് സംസാരിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ടികെ രാജീവ് കുമാർ ആണ്. സിനിമയുടെ പേര് നിർദ്ദേശിക്കാൻ ആയി പ്രേക്ഷകർക്കായി ഒരു മത്സരവും അമ്മ സംഘടന ഒരുക്കുന്നുണ്ട് എന്ന് മോഹൻലാൽ വെളിപ്പെടുത്തി. ഇതിനിടെ രസകരമായ ഒരു കമന്റ് മുകേഷിന്റെ ഭാഗത്തുനിന്നുണ്ടായി. “കൊല സെയ്തത് യാർ” എന്ന പേര് മുകേഷ് നിർദേശിച്ചപ്പോൾ ഗണേഷ് കുമാർ അത് പിന്താങ്ങി. സദസ്സിൽ നിന്ന് പൊട്ടിച്ചിരി ഉയർന്നതോടെ പ്രസംഗം നിർത്തിയ മോഹൻലാൽ അൽപനേരം മൗനം പാലിച്ചു. ആദ്യം ചിരിച്ചെങ്കിലും പിന്നീട് മുഖഭാവം മാറുകയായിരുന്നു.
അപ്പോൾ പിന്നെ നമുക്ക് നിർത്താം എന്നും കോൾ വിളിക്കേണ്ട എന്നുമായി മോഹൻലാൽ. തമാശയ്ക്ക് പറഞ്ഞതാണ് എങ്കിലും സംഭവത്തിലുള്ള അനിഷ്ടം ലാലിന്റെ മുഖത്ത് പ്രകടമായിരുന്നു. മലയാള സിനിമയിലെ 140 താരങ്ങൾ അണിനിരക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിക്കുന്നത്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിനിടെ പുറത്തുവിട്ടു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന “ട്വന്റി ട്വന്റി” എന്ന സിനിമ നിർമ്മിച്ചത് ദിലീപായിരുന്നു. അമ്മ സംഘടനയുടെ ഈ സിനിമ വലിയ വിജയമായിരുന്നു. പുതിയ സിനിമയും വിജയഗാഥ ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.