ദുൽഖർ സൽമാനും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ചാർലി” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമായിരുന്നു “നായാട്ട്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത ചുരുക്കം ചിത്രങ്ങളിലൊന്നാണ്. ചാർളിയുടെ വിജയത്തിനു ശേഷം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ മാർട്ടിൻ പ്രക്കാട്ടിന്റെ ഒരു ചിത്രത്തിനായി കാത്തിരുന്നത്. ആ പ്രതീക്ഷയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു ചിത്രമായിരുന്നു “നായാട്ട്”.
മാർട്ടിൻ പ്രക്കാട്ടിന്റെ പതിവ് ചിത്രങ്ങളുടെ ശൈലികളിൽ നിന്നും വ്യത്യസ്തമായി സർവൈവൽ ത്രില്ലർ സ്വഭാവത്തിലുള്ള ഒരു ചിത്രമായിരുന്നു ഇത്. പ്രേക്ഷകനെ കഥയിൽ കുടുക്കി ഇടുന്ന ഒരു രീതിയാണ് സംവിധായകൻ ഈ ചിത്രത്തിൽ സ്വീകരിച്ചത്. പ്രേക്ഷകരെ ആകർഷിക്കുന്ന കഥയും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ വിജയത്തിനു മുഖ്യ കാരണം. പോലീസുകാരുടെ ജീവിതത്തെ കുറിച്ചായിരുന്നു സിനിമ പറഞ്ഞത്. കോവിഡ് പ്രതിസന്ധികൾ കാരണം തിയേറ്ററുകൾ വീണ്ടും അടച്ചപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുകയായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം.
ഇപ്പോഴിതാ സിനിമയെ കുറിച്ച് മഞ്ജു പത്രോസിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മാർട്ടിൻ പ്രക്കാട്ടിനോട് ഇത് എവിടുന്നു കിട്ടി ഇതുപോലെ ഒരു കഥയും ഇങ്ങനെയുള്ള ആർട്ടിസ്റ്റുകളെയും എന്ന് ചോദിച്ചു പോവുകയാണ് മഞ്ജു. കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമ കണ്ടത് എന്നും പിന്നീട് ഉറങ്ങാൻ പറ്റിയില്ല എന്നു മഞ്ജു പറയുന്നു. നെഞ്ചിലൊരു കരിങ്കല്ലു വെച്ചതു പോലെയായി എന്നും മഞ്ജു കുറിപ്പിലെഴുതി. കൂടാതെ ജോജുവിന്റെ അഭിനയമികവിനെ കുറിച്ചും മഞ്ജു എഴുതുന്നു. എന്തൊരു അച്ഛനാണ് നിങ്ങൾ എന്തൊരു ഓഫീസറാണ്. ഏറ്റവും ചിരി വന്നത് മകളുടെ മോണോആക്ട് വീട്ടിൽ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്. മണിയൻ ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ല. നിങ്ങൾ തൂങ്ങിയപ്പോൾ ഞങ്ങൾ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ. മകൾ ഇനി എന്ത് ചെയ്യും എന്നാണ് ജോജോജുവിന്റെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു കുറിച്ചത്.
കുഞ്ചാക്കോബോബൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രം ആയിരിക്കും പ്രവീൺ മൈക്കൽ എന്നും മഞ്ജു കൂട്ടിച്ചേർത്തു. നിമിഷ സജയന്റെ അഭിനയമികവിനെ കുറിച്ചും വാനോളം പുകഴ്ത്തിയ മഞ്ജു ,ദിനേശിന്റെ പ്രകടനത്തെയും വാഴ്ത്തി. കൂടാതെ അനിൽ നെടുമങ്ങാടിനെ വേദനയോടെ ഓർത്തുപോവുകയാണ് മഞ്ജു. അഭ്രപാളിയിൽ ഇനിയും ഒരുപാട് വേഷങ്ങൾ ആദി തിമിർക്കേണ്ടിയിരുന്ന അനിൽ നെടുമങ്ങാടിൻറെ മറ്റൊരു പോലീസ് വേഷം അല്പം സങ്കടത്തോടെയാണ് കണ്ടിരുന്നത് എന്ന് മഞ്ജു പറയുന്നു. എസ് പി അനുരാധയായി എത്തിയ യമ ഗില്ഗമേഷ് കിടുക്കി എന്നും സിനിമയുടെ ഡയറക്ടർ ,സിനിമാടോഗ്രാഫി, കാസ്റ്റിംഗ്, കോസ്റ്റിയൂം എല്ലാം മികച്ചതായിരുന്നു എന്നും മഞ്ജു കൂട്ടിച്ചേർത്തു.