ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് സോമദാസ്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 2വിൽ എത്തി പ്രേക്ഷകരുടെ മനം കവർന്ന സോമ ദാസിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ ഞെട്ടലിലാണ് മലയാളക്കര. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമദാസന് വൃക്കരോഗം കൂടി കണ്ടെത്തുകയായിരുന്നു. കോവിഡ് മുക്തനായി തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റാൻ ഇരിക്കുകയായിരുന്ന സോമദാസ് ഹൃദയാഘാതം മൂലം ആണ് അന്തരിച്ചത്. വെളുപ്പിന് മൂന്നു മണിക്കാണ് സോമദാസിനു ഹൃദയാഘാതം സംഭവിച്ചത്.
ഭാര്യയും നാല് പെൺമക്കളും അടങ്ങിയ കുടുംബത്തിന്റെ നെടുംതൂണ് ആണ് സോമദാസ്. ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ എല്ലാം മക്കളെക്കുറിച്ച് ആയിരുന്നു താരം പറഞ്ഞിരുന്നത്. മത്സരത്തിൽ പങ്കെടുക്കുമ്പോൾ തന്നെക്കുറിച്ച് ഉണ്ടായ വിവാദങ്ങളിൽ കുടുങ്ങിയത് മക്കൾ ആയിരുന്നുവെന്ന് സോമദാസ് വെളിപ്പെടുത്തിയിരുന്നു. താരം നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മക്കളെ വിട്ടു മാറി നിൽക്കുന്നത് സോമദാസന് വലിയ ബുദ്ധിമുട്ടായിരുന്നു. എത്ര ദൂരെ പരിപാടി കഴിഞ്ഞാലും വേഗം വീട്ടിൽ മക്കളുടെ അടുത്തെത്താൻ ശ്രമിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ബിഗ്ബോസിൽ പോയപ്പോൾ വിഷമം തോന്നിയിരുന്നു എന്ന് താരം പറയുന്നു.
തന്റെ ജീവിതം മുഴുവനും മക്കൾക്കുവേണ്ടി ജീവിച്ച ഒരു അച്ഛൻ ആയിരുന്നു സോമദാസ്. ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ ഉണ്ടായ വിവാദങ്ങളിൽ ബലിയാട് ആയത് മക്കളായിരുന്നു. വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ മക്കളോട് ആളുകൾ ഓരോന്ന് ചോദിക്കുമായിരുന്നു. ഒരു അച്ഛൻ എന്ന നിലയിൽ താൻ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ അത്തരത്തിൽ പുറത്തുവന്നപ്പോൾ ഒരുപാട് മനപ്രയാസം ഉണ്ടായി എന്നും സോമദാസ് പറയുന്നു. ആർക്കും ആരെക്കുറിച്ചും എന്തും പറയാം പക്ഷേ മക്കളെ ഒരിക്കലും വേദനിപ്പിക്കരുത്. പലതും കേൾക്കുമ്പോൾ ഒരുപാട് മാനസിക പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇത് എന്റെ മക്കളെ ആണ് ബാധിക്കുന്നത്. മക്കൾ വളർന്നു വരികയാണ്. അവരെ ഇത് ബാധിക്കും എന്ന് എല്ലാവരും ചിന്തിക്കണമെന്നും സോമദാസ് കൂട്ടിച്ചേർത്തു.
തന്റെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ് തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊക്കെ പറയുന്നത് എന്ന് താരം പറയുന്നു. താൻ ഇല്ലാതായാൽ കുട്ടികൾക്ക് ആരും ഇല്ലാതാവും എന്നും ഈ കഥകൾ പറയുന്നവർ ആരും അവരെ സംരക്ഷിക്കുകയും നോക്കാനോ ഉണ്ടാവില്ല എന്നും സോമദാസ് പറയുന്നു. ആരെയും കുറ്റപ്പെടുത്താനോ അവരുടെ കുടുംബത്തിലേക്ക് ഇടപെടാനോ പോകാറില്ല. പക്ഷേ മക്കളെ ജീവിക്കാൻ വിടണം. ശാരീരിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് മക്കളെ ഒരു ലെവലിൽ എത്തിക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന സോമദാസിന്റെ വാക്കുകൾ ഇന്ന് മലയാളിമനസുകളെ വേദനിപ്പിക്കുന്നു.