അഭിനയജീവിതത്തിൽ 50 സുവർണ വർഷങ്ങൾ പൂർത്തിയാക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് നടനവിസ്മയം മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാവുന്നത്. വളരെ അടുത്ത സൗഹൃദം ആണ് മമ്മൂട്ടിയും മോഹൻലാലും കാത്തു സൂക്ഷിക്കുന്നത്. ഇരുവരും സൂപ്പർതാരങ്ങൾ ആണെങ്കിലും അതിന്റെ യാതൊരു ജാഡകളും ഇല്ലാത്ത, ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദം ആണ് ഇവരുടേത്. മമ്മൂട്ടിയുടെ ഗൗരവവും ശുണ്ഠിയും ആരാധകർക്ക് ഇടയിൽ പോലും സുപരിചിതമാണ്. എന്നാൽ മമ്മൂട്ടിയുടെ കുറുമ്പിനെ കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.
ഉദാഹരണത്തിന് ഏതെങ്കിലും ഒരു തീയതിക്ക് മമ്മൂക്കയെ ആവശ്യമുണ്ടെന്ന് പറയുകയാണെങ്കിൽ ആദ്യം കിട്ടുന്ന ഉത്തരം ഇല്ല എന്നായിരിക്കും .അത് കൊണ്ട് ആവശ്യമുള്ള ദിവസത്തിന്റെ മൂന്ന് നാലു ദിവസങ്ങൾ മുന്നേയുള്ള തീയതി പറയുക. എന്നാൽ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന് മോഹൻലാൽ പറയുന്നു. മമ്മൂട്ടിയുടെ ഈ സ്വഭാവത്തിനെ സ്നേഹ കുറുമ്പ് എന്നാണ് മോഹൻലാൽ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആദ്യമൊക്കെ മമ്മൂട്ടിയോടുള്ള സ്നേഹവും ആരാധനയും വെളിപ്പെടുത്തിയ മോഹൻലാൽ അവസാനം ആണ് താരത്തിനെ ലളിതമായി വിമർശിക്കുന്നത്.
നീണ്ട 39 വർഷത്തെ സൗഹൃദമാണ് മമ്മൂട്ടിയും മോഹൻലാലും തമ്മിൽ. അന്ന് മുതൽ ഇന്ന് വരെ ഇച്ചാക്ക തന്നോട് ഒരുപോലെ ആണ് പെരുമാറുന്നത് എന്ന് പറയുന്നത് ക്ളീഷേ ആയി തോന്നുമെങ്കിലും അതാണ് സത്യം എന്ന് മോഹൻലാൽ വ്യക്തമാക്കി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങൾ എന്നിവയിലൊന്നും മമ്മൂട്ടിയുടെ കാര്യത്തിൽ യാതൊരു മാറ്റങ്ങളുമില്ല. 53 സിനിമകളിൽ അധികം ആണ് മലയാളത്തിലെ ഈ സൂപ്പർതാരങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. നടനാവാൻ വേണ്ടി ജനിച്ച ഒരു വ്യക്തിയാണ് മമ്മൂട്ടി. കൃത്യമായ ലക്ഷ്യങ്ങളും അതിനു വേണ്ട മാർഗങ്ങളും അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ഇന്നും സിനിമ മാത്രമാണ് മമ്മൂട്ടിയുടെ ഭാഷ.
സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെ ആണ് വേണ്ടത് എന്ന മമ്മൂട്ടിയുടെ വാചകങ്ങൾ സത്യൻ അന്തിക്കാട് ഇടയ്ക്ക് ഓർമിപ്പിക്കാറുണ്ട്. ഇത് നന്നായി അറിയാവുന്നത് കൊണ്ടാണ് കഠിനാധ്വാനത്തിലൂടെ മമ്മൂട്ടി ഉയരങ്ങൾ കീഴടക്കിയത്. എല്ലാ കാലവും മമ്മൂട്ടി ഇത് പോലെ സുന്ദരനും സ്നേഹ സമ്പന്നനുമായി മലയാള സിനിമയിൽ ഉണ്ടാവട്ടെ എന്നും ഇനിയും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നും അത് കണ്ടു അഭിമാനിക്കാനുള്ള ഭാഗ്യം നമുക്ക് ഉണ്ടാവട്ടെ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.