സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് “ഹോം” എന്ന ചിത്രത്തെ കുറിച്ചാണ്. ഒരുപാട് കാലത്തിനു ശേഷം മലയാളസിനിമയിൽ ഇറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമെന്നാണ് “ഹോം” എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകരും നിരൂപകരും ഒരേസ്വരത്തിൽ പറയുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് ആരാധകർ പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഒലിവർ ട്വിസ്റ്റിനെ അവതരിപ്പിച്ചത് ഇന്ദ്രൻസ് ആയിരുന്നു. മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായ കുട്ടി അമ്മയെ അവതരിപ്പിച്ചത് മഞ്ജു പിള്ളയും. ഇപ്പോഴിതാ മഞ്ജു പിള്ളയ്ക്ക് മുമ്പ് ഉർവശിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബു.
നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണാവുന്ന ഒരു അമ്മ തന്നെയാണ് കുട്ടി അമ്മ എന്ന കഥാപാത്രം. അങ്ങനെയൊരു കഥാപാത്രത്തിനെ കുറിച്ച് കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ഉർവ്വശിയുടെ മുഖമായിരുന്നു എന്ന് വിജയ് ബാബു പറയുന്നു. എന്നാൽ രണ്ടു ആഴ്ചത്തെ ക്വാറന്റൈനും കോവിഡ് പ്രതിസന്ധികളും കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഉർവശി. ഉർവശിക്കു പുറമേ മറ്റു പല താരകളും വേണ്ടെന്ന് വെച്ചതിനുശേഷം ആയിരുന്നു മഞ്ജു പിള്ളയെ തേടി ഈ കഥാപാത്രം എത്തുന്നത്. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം മഞ്ജു പിള്ളയെ അല്ലാതെ മറ്റാരെയും ആ കഥാപാത്രമായി നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. അവിസ്മരണീയമായ പ്രകടനം ആണ് മഞ്ജു പിള്ള ചിത്രത്തിൽ കാഴ്ച വെച്ചത്.
സുജിത്ത് വാസുദേവുമായി ഒരുപാട് ചർച്ചകൾ നടത്തിയതിനുശേഷം ആയിരുന്നു ശ്രീനാഥ് ഭാസിയും നസ്ലിനും ഈ സിനിമയുടെ ഭാഗമായത്. “ഈ മാ യൗ” എന്ന ചിത്രത്തിലെ പ്രകടനം കണ്ടതിനുശേഷമാണ് കൈനകരി തങ്കരാജ് ഒലിവർ ട്വിസ്റ്റിന്റെ അച്ഛന്റെ കഥാപാത്രമായി തീരുമാനിച്ചത്. സൈക്കോളജിസ്റ്റായ സിനിമയിലെത്തിയത് നിർമാതാവായ വിജയ് ബാബു തന്നെയായിരുന്നു. ആദ്യം സംവിധായകൻ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ വിജയ് ബാബു ഒഴിഞ്ഞു മാറിയിരുന്നു. തായ് ചിയും ഡാൻസും എല്ലാം കേട്ടപ്പോൾ തന്നെ കൊണ്ട് കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ സംവിധായകന്റെ നിർബന്ധപ്രകാരം ആ കഥാപാത്രം ഏറ്റെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്ന സമയത്ത് അത് കാരണം പ്രയാസപ്പെടുന്ന അച്ഛനമ്മമാരുടെ കഥയാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണും ഒലിവർ ട്വിസ്റ്റ് നെയും കുട്ടിയമ്മയെയും പോലെയുള്ള മാതാപിതാക്കൾ. അതുകൊണ്ടു തന്നെയാണ് ഈ സിനിമ അത്രയേറേ ജനഹൃദയങ്ങളെ സ്പർശിക്കുന്നതും. ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ നേടിയെടുക്കുമ്പോൾ അതിന് വഴിയൊരുക്കിയ നമ്മുടെ മാതാപിതാക്കളെയും മറ്റു മുഖങ്ങളെയും ഓർമിച്ചെടുക്കാൻ ഈ സിനിമ ഒരു നിമിത്തമാകും എന്ന് തീർച്ചയാണ്. സ്മാർട്ട്ഫോണിൽ ജീവിക്കുന്ന നമ്മുടെ യുവതലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ഒരു സന്ദേശം കൂടിയാണ് ഹോം എന്ന സിനിമ