ഈ വർഷം രാജ്യത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ പത്മഭൂഷൻ നേടിയ ഗായിക ചിത്രയെ കുറിച്ച് മനസ്സ് തുറക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സിനിമയിലെ ഇതിഹാസ ഗാന രചയിതാവും, കവിയും, സംഗീത സംവിധായകനും, ഗായകനും, നടനും ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ചിത്രയ്ക്ക് വേണ്ടി നിരവധി പാട്ടുകൾ എഴുതിയതിനെ കുറിച്ചും ഗാനരംഗത്ത് ചിത്രയുമായുള്ള മറ്റ് അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അദ്ദേഹം. അഞ്ചോ ആറോ വയസുള്ളപ്പോൾ ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക് സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ കൈപിടിച്ചു വന്ന ചിത്രയാണ് ഇന്നും തന്റെ ഓർമ്മകളിൽ ഉള്ളതെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു.
സ്വന്തം അനിയത്തിയെ പോലെയാണ് ചിത്ര എന്ന് കൈതപ്രം പറയുന്നു. ഒരിക്കൽ സംവിധായകൻ വിദ്യാസാഗറും കൈതപ്രവും ചേർന്ന് ചിത്രയ്ക്ക് വേണ്ടി ഒരു അയ്യപ്പഭക്തിഗാനം ആൽബം ചെയ്തിരുന്നു. അതിന്റെ പ്രതിഫലമായി ചിത്ര രണ്ട് ഗ്രൗണ്ട് സ്ഥലം മദ്രാസിൽ വാങ്ങി തന്നു എന്ന് കൈതപ്രം വെളിപ്പെടുത്തുന്നു. അക്കാലത്ത് മെട്രോകളിൽ അങ്ങനെയാണ് വീട് വെക്കാൻ ഉള്ള സ്ഥലം ലഭിക്കുക. ഒരു വീട് വെക്കാൻ ഉള്ള സ്ഥലം ഒരു ഗ്രൗണ്ട് എന്നാണ് വിശേഷിക്കുക. അവിടെ രണ്ടു മൂന്നു നിലയുള്ള വീടുകൾ പണിയും. മുകളിലെ നിലകൾ വാടകയ്ക്ക് കൊടുത്തു വരുമാനം ഉണ്ടാക്കുകയും ചെയ്യാം.
എൺപതുകളിൽ ആണ് ചിത്ര കൈതപ്രത്തിനു രണ്ട് ഗ്രൗണ്ട് സ്ഥലം മദ്രാസിൽ വാങ്ങി കൊടുത്തത്. നാട്ടിൽ വീടെടുക്കുമ്പോൾ ഇതു വിറ്റ് കിട്ടുന്ന കാശ് എടുക്കാമെന്നും ചിത്ര പറഞ്ഞു. 20 വർഷക്കാലം കൈതപ്രം ഈ സ്ഥലം സൂക്ഷിച്ചു വെച്ചു. 60 ലക്ഷത്തോളം രൂപയാണ് ഈ സ്ഥലം വിറ്റപ്പോൾ അദ്ദേഹത്തിന് ലഭിച്ചത്. തന്റെ അനിയത്തി തനിക്ക് നൽകിയ ഏറ്റവും വലിയ കരുതൽ ആയിരുന്നു അതെന്ന് കൈതപ്രം തുറന്നു പറയുന്നു. “തങ്കത്തളതാളം” എന്ന ഗാനമായിരുന്നു കൈതപ്രത്തിനു വേണ്ടി ചിത്ര ആദ്യമായി സിനിമയിൽ പാടിയത്. ഒരിക്കൽ “ദൂരെ ദൂരെ സാഗരം” എന്ന പാട്ട് ചിത്ര പാടിയപ്പോൾ സ്റ്റുഡിയോയിൽ വെച്ചും പിന്നീട് സിനിമ കാണുമ്പോഴും തന്റെ കണ്ണുനിറഞ്ഞു എന്നും കൈതപ്രം ഓർക്കുന്നു.