കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ അടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകൾ എല്ലാം ഒരുമിച്ച് നിശ്ചലമായത്. ഇന്റർനെറ്റ് തകരാറിലായി എന്നും ഫോണിന്റെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ആയിരിക്കും ആപ്പുകൾ പ്രവർത്തിക്കാത്തത് എന്നും പലരും സംശയിച്ചു. ആപ്പുകൾ അപ്ഡേറ്റ് ചെയ്യുകയും അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും ഫോണ് സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്തിട്ടും പ്രയോജനമില്ലെന്ന് കണ്ടപ്പോൾ സിമ്മിന്റെ പ്രശ്നമാണെന്ന് പലരും കരുതി. പിന്നീട് ഈ അപ്പുകൾക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പലരുടെയും ട്വീറ്റുകൾ ട്വിറ്ററിലൂടെ വന്നതോടെയാണ് ഫേസ്ബുക്കിന്റെ ആപ്പുകൾ പണിമുടക്കിയത് ആണെന്ന് തിരിച്ചറിയുന്നത്. വാട്സാപ്പ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ് എന്ന് കമ്പനി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. സാങ്കേതിക പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നു എന്നും വാട്ട്സ്ആപ്പ് ട്വീറ്റ് ചെയ്‌തു.
എന്നാൽ ഓഹരി വിപണിക്ക് ഉണ്ടോ ക്ഷമിക്കാൻ പറഞ്ഞാൽ കേൾക്കുന്ന പതിവ്. ഇതോടെ ഫേസ്ബുക്കിലെ ഓഹരികളുടെ മൂല്യം ഇടിയാൻ തുടങ്ങി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ സുക്കർബർഗിന് നഷ്ടമായത് ഏഴ് ബില്യൺ ഡോളറാണ്. അതായത് ഇന്ത്യൻ രൂപ 52,000 കോടിയിലേറെ തുകയാണ് ഫേസ്ബുക്കിന് മണിക്കൂറുകൾ കൊണ്ട് നഷ്ടമായത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് ഫേസ്ബുക്കിന്റെ ആപ്പുകൾ നിശ്ചലമായതിനെക്കുറിച്ചുള്ള ട്രോളുകൾ ആണ്. മാർക്ക് സുക്കർബർഗും കമ്പനികളും കണക്കില്ലാത്ത പരിഹാസമാണ് ഏതാനും മണിക്കൂറുകൾ ആയി ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. സെപ്തംബർ മാസത്തിലെ പകുതിയോടെ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗിന് തിരിച്ചടിയുടെ കാലമാണ്. ഓഹരിവില 15 ശതമാനത്തോളമാണ് താഴേക്ക് പോയത്.
വാട്സാപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം തകരാറിലായതോടെ 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുക്കർബർഗിന്റെ ആസ്തി 121.6 മില്യൺ ഡോളറായി കുറഞ്ഞു. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിൽ അതിസമ്പന്നരുടെ പട്ടികയിൽ ബിൽ ഗെയ്റ്റ്സിന് പുറകിൽ അഞ്ചാം സ്ഥാനത്തേക്ക് സുക്കർബർഗ് വീഴുകയായിരുന്നു. 20 ബില്യൻ ഡോളറാണ് ആഴ്ചകൾക്കിടയിൽ സുക്കർബർഗിന് നഷ്ടമായത്. ഫേസ്ബുക്കിനെതിരെ വാൾട് സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് ഓഹരി വിപണിയിൽ തിരിച്ചടിയാകാൻ കാരണമായത്. ആഭ്യന്തര എഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള ഈ വാർത്തകളുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തി കഴിഞ്ഞദിവസം സ്വയം മുന്നോട്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സമൂഹമാധ്യമങ്ങൾക്കും ടെക്നിക്കൽ തകരാറുകൾ ഉണ്ടായത്. സാധാരണ ട്രോളന്മാർക്ക് പുറമേ ഗൂഗിൾ വരെ സുക്കർബർഗ് ആപ്പുകളുടെ ദുർഗതിക്ക് എതിരെ ട്രോളുമായി രംഗത്തെത്തി. ആരാണ് ടു നോട് ഡിസ്റ്റർബ് മോഡ് ഓൺ ആക്കിയത് എന്നായിരുന്നു ഗൂഗിളിന്റെ പരിഹാസം. നേരിടേണ്ടിവന്ന സാങ്കേതിക തകരാറുകളെ കുറിച്ചും അത് പരിഹരിക്കാമെന്ന വാഗ്ദാനം നൽകാനും ട്വിറ്ററിനെ ആശ്രയിക്കേണ്ടിവന്നു ഫേസ്ബുക്കിനും മറ്റു ആപ്പുകൾക്കും.