ഇനി ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ട്രെയിൻ നാല് മണിക്കൂർ വൈകി ഓടിയത് കാരണം നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ശരി വച്ചാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്. മതിയായ ന്യായം ഉള്ള കാരണങ്ങളോ, റെയിൽവേ അധികൃതരുടെ നിയന്ത്രണങ്ങൾക്ക് പുറത്തുള്ള കാരണങ്ങളോ അല്ലാതെ ട്രെയിനുകൾ വൈകി എത്തിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അർഹതയുണ്ടെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
രാജസ്ഥാനിലെ ആൽവാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വടക്കുപടിഞ്ഞാറൻ റെയിൽവേയോട് സഞ്ജയ് ശുക്ല എന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തു റെയിൽവേ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ഇങ്ങനെ ഒരു സുപ്രധാന വിധി സുപ്രീംകോടതി പുറത്തുവിട്ടത്. കഴിഞ്ഞ ജൂൺ 10ന് അജ്മീർ ജമ്മു എക്സ്പ്രസിൽ ജമ്മുവിലേക്ക് പോകുവാൻ ആയിരുന്നു സഞ്ജയ് ശുക്ല കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്തത്. 10ന് യാത്ര പുറപ്പെട്ട് 11ന് രാവിലെ ജമ്മുവിൽ എത്തിയാൽ ഉച്ചയ്ക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ ശ്രീനഗറിലേക്കുള്ള വിമാനടിക്കറ്റും ദാൽ തടാകത്തിൽ ഒരു ഹൗസ് ബോട്ടും കുടുംബസമേതം ബുക്ക് ചെയ്തിരുന്നു. കൂടാതെ 17 നു അതെ ട്രെയിനിൽ തിരിച്ചുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ നാല് മണിക്കൂർ വൈകിയായിരുന്നു ട്രെയിൻ എത്തിയത്.
സഞ്ജയ് വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും വിമാനം പറന്നുയർന്നു. പിന്നീട് ടാക്സിയിലായിരുന്നു ഇവർ യാത്ര തിരിച്ചത്. തുടർന്നാണ് സഞ്ജയ് പരാതിയുമായി മുന്നോട്ടുവന്നത്. 25000 രൂപ നഷ്ടപരിഹാരവും മാനസിക സമ്മർദ്ദത്തിന് പരിഹാരമായി 5000 രൂപയും വ്യവഹാര ചെലവും ഒരു മാസത്തിനുള്ളിൽ നൽകണമെന്നായിരുന്നു സഞ്ജയുടെ പരാതി. ഇതിനു പുറമേ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള ടാക്സി യാത്രയുടെ ചെലവും ബോട്ടിന് വാടകയായി പതിനായിരം രൂപയും റെയിൽവേ നൽകണമെന്നും ആൽവാർ ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര സമിതി ഉത്തരവിട്ടു. ജില്ലാ സമിതിയുടെ ഉത്തരവ് സംസ്ഥാന സമിതിയും ദേശീയ കമ്മീഷനും അംഗീകരിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് ട്രെയിൻ വൈകിയോടുന്നത് റെയിൽവേ സേവനത്തിൽ ഉണ്ടാകുന്ന വീഴ്ച അല്ലെന്നു വാദിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ ഗതാഗത മേഖലയിൽ ഉത്തരവാദിത്വം മത്സരവും ഉള്ള ഈ കാലത്ത് പൊതു ഗതാഗത മേഖല കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇനിയെങ്കിലും ഒരു യാത്രക്കാരനും റെയിൽവേയുടെ ഇത്തരം വീഴ്ചകൾ കാരണം നഷ്ടം ഉണ്ടാകുന്ന ദുരവസ്ഥ ഉണ്ടാകരുത്.