കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമോ എന്ന ഭീതിയിൽ കഴിയുകയാണ് ഇപ്പോൾ ലോകജനത. മൂന്നാം തരംഗത്തിൽ കുട്ടികളെ ആകും കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പുകൾ ഇതിനോടകം വന്നു കഴിഞ്ഞു. കുട്ടികളെ സംരക്ഷിക്കുവാൻ വേണ്ടി ആശുപത്രികളിൽ പ്രത്യേകം വാർഡുകൾ വരെ തയ്യാറായി കഴിഞ്ഞു. കോവിഡ് മൂന്നാം തരംഗം വന്നു കഴിഞ്ഞാൽ കുട്ടികളെ എങ്ങനെ സംരക്ഷിക്കണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കുഞ്ഞുങ്ങളുള്ള വീട്ടിലൊരാൾക്ക് കോവിഡ് വന്നതിന് നാല് ആഴ്ചയ്ക്ക് ശേഷം ആ കുഞ്ഞിനു പണിക്കുകയാണെങ്കിൽ കുഞ്ഞിന് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന അസുഖം വന്നിട്ടുണ്ടോ എന്ന് തിരിച്ചറിയണം. ഇതൊരു പോസ്റ്റ് കോവിഡ് അസുഖമാണ്.
കുഞ്ഞുങ്ങളിൽ അഞ്ചു ദിവസത്തിൽ ഏറെയുള്ള പനിയും, അതിഭയങ്കരമായ ക്ഷീണവും, കണ്ണുകളിൽ ചുവപ്പുനിറം, നാവുകൾ ചുവന്ന്, തലവേദനയും, ദേഹ വേദനയും, ചെറിയ തൊണ്ടവേദന, വയറിളക്കം എന്നിവ കാണിക്കുന്നുണ്ടെങ്കിൽ അത് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം ആവാൻ സാധ്യതയുണ്ട്. ഏത് അവയവത്തെയും ഇത് ബാധിക്കാം എന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. തലച്ചോറ്, ഹൃദയം, കരൾ, ശ്വാസകോശം തുടങ്ങി ഏതു ഭാഗങ്ങളെയും ബാധിക്കാം. അസുഖം ബാധിച്ചാൽ കുട്ടികളുടെ ഓക്സിജൻ അളവ് കൃത്യമായി പരിശോധിക്കുക. രണ്ടു വയസ്സ് തൊട്ട് 10 വയസ്സ് വരെയുള്ള കുട്ടികൾ നാല്പതിൽ കൂടുതൽ ശ്വാസം എടുക്കുന്നതും, ഇതിനു താഴെയുള്ള കുട്ടികൾ അൻപതിനു മുകളിൽ ശ്വാസം എടുക്കുന്നതും, ചെറിയ കുഞ്ഞുങ്ങൾ അറുപതിന് മുകളിൽ ശ്വാസം എടുക്കുന്നതും ശ്വാസകോശത്തിന് തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് കാണിക്കുന്നു.
ഇത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ കുട്ടികളിൽ അനുഭവപ്പെടുന്നത് കണ്ടാൽ മറ്റ് അസുഖങ്ങൾ ആണെന്ന് കരുതി നിസാരമാക്കരുത്. കോവിഡ് ബാധിക്കുന്ന കുട്ടികളെ 3 കാറ്റഗറികൾ ആയി തിരിക്കാം. കാറ്റഗറി എയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകില്ല. കാറ്റഗറി ബിയിൽ പനിയും, തൊണ്ടവേദനയും, വയറിളക്കം, ശ്വാസ വ്യതിയാനങ്ങൾ, വരണ്ട ചുമ എന്നിവ ഉണ്ടാവാം. കാറ്റഗറി സിയിൽ അസുഖത്തിന്റെ തീവ്രത ഗുരുതരമായിരിക്കും. ഐസിയു കരുതൽ വേണ്ട കാറ്റഗറിയാണ് കാറ്റഗറി സി. ഇതുവരെ മൂന്ന് ശതമാനം കുട്ടികളിൽ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നത്. കുട്ടികളിൽ രോഗപ്രതിരോധശേഷി കൂടുതലും സമ്പർക്കം കുറവും ആയതാണ് ഇതിന് കാരണം.