സമീപകാലത്ത് ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു മലയാള സിനിമ ഉണ്ടായി കാണില്ല. സമൂഹ മാധ്യമങ്ങളിലും മറ്റും ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ “. കേരളത്തിലെ ഒരു സാധാരണകുടുംബത്തിലെ വീട്ടമ്മയുടെ പ്രശ്നങ്ങൾ തുറന്നു കാണിച്ച ഈ സിനിമയിലെ ആരും ശ്രദ്ധിക്കാതിരുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പേര് എവിടെയും പറയുന്നില്ല എന്നതാണ് സിനിമയുടെ ആദ്യത്തെ സവിശേഷത. സിനിമ കാണുമ്പോൾ നമുക്ക് പരിചയമുള്ള, നമുക്കിടയിലുള്ള അല്ലെങ്കിൽ ചിലപ്പോൾ നമ്മളെ തന്നെ നമുക്ക് ഈ സിനിമയിൽ കാണാൻ സാധിക്കുന്നു. അത് കൊണ്ട് തന്നെ കഥാപാത്രങ്ങൾക്ക് നമ്മൾ തന്നെ പേര് നൽകി പോകുന്നു. രണ്ടാമതായി ഈ സിനിമയിൽ പശ്ചാത്തല സംഗീതം ഇല്ല. കാരണം യഥാർത്ഥ ജീവിതത്തിൽ നമുക്ക് പശ്ചാത്തല സംഗീതം ഒന്നും ഇല്ല എന്നത് കൊണ്ട് തന്നെ. പച്ചയായ ജീവിതത്തെ സ്‌ക്രീനിൽ ആവിഷ്കരിക്കാൻ ആണ് സംവിധായകൻ ഇതിലൂടെ ശ്രമിക്കുന്നത്.
സിനിമയിൽ ലാഗ് ഉണ്ടെന്ന് ഒരുപാട് പേർ വിമർശിച്ച കാര്യമാണ്. എന്നാൽ സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാവുന്ന ഒരു കാര്യമാണ് അത്. ജീവിതത്തിലെ കഷ്ടപ്പാടുകൾ എഡിറ്റ് ചെയ്തു കാണിക്കുകയാണെങ്കിൽ അതിന്റെ തീവ്രത പ്രേക്ഷകരിൽ എത്തില്ല എന്ന് കൊണ്ട് തന്നെയാണ് പല രംഗങ്ങളും വീണ്ടും ആവർത്തിച്ചത്. നിമിഷ അവതരിപ്പിച്ചിരുന്ന നായിക കഥാപാത്രം നല്ല ഒരു നർത്തകി ആയിരുന്നു. നിമിഷയെ പെണ്ണുകാണാൻ വരുന്ന രംഗത്തിൽ പശ്ചാത്തലത്തിൽ നിമിഷയുടെ നൃത്തം ചെയ്യുന്ന ഫോട്ടോയും അലമാര നിറയെ ട്രോഫികളും ഇത് സൂചിപ്പിക്കുന്നു.
ഈ സിനിമയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയം ഭക്ഷണം കഴിക്കുന്ന ആണുങ്ങൾ ഭക്ഷണമേശയിൽ എച്ചിൽ ഇടുന്നത് ആണ്. നിമിഷയുടെ കഥാപാത്രം ഇതിനായി ഒരു വേസ്റ്റ് പാത്രം വെക്കുമെങ്കിലും അവർ അത് ശ്രദ്ധിക്കുന്നു പോലുമില്ല. ഈ രംഗം പ്രേക്ഷകരിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട് എന്നും അവ്യക്തമാണ്. സിനിമയിൽ ശബരിമല വിഷയത്തെ സൂചിപ്പിക്കുന്നതിനാൽ 2018 കാലഘട്ടത്തിൽ ആണ് സിനിമയുടെ പശ്ചാത്തലം എന്ന് സംവിധായകൻ കാണിച്ചു തരുന്നു. ഇത് കൂടാതെ വീട്ടിലെ കലണ്ടറിലും, സുരാജ് ക്ലാസെടുക്കുമ്പോൾ ബോർഡിലെ ഡേറ്റിലും ഈ 2018 എന്ന വർഷം തന്നെയാണ് കുറിച്ചത്. അവസാനം നിമിഷയുടെ കഥാപാത്രം വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന രംഗത്തിന്റെ പശ്ചാത്തലത്തിൽ ഒരുപാട് വീടുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കാണിക്കുന്നു. എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ എന്ന് സംവിധായകൻ പറയാതെ പറയുന്നു ഈ രംഗത്തിലൂടെ.