കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഒരുപാട് സാമൂഹിക മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്. അതുവരെ സ്കൂളുകളിൽ നിന്നും വിദ്യാഭ്യാസം തേടിവരുന്ന സമ്പ്രദായം മാറി ഓൺലൈൻ പഠനരീതികൾ ആയി. കമ്പനികൾ വർക്ക് ഫ്രം ഹോം പ്രചാരത്തിൽ കൊണ്ടുവന്നു. ലോകത്ത് പലയിടങ്ങളിലും വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നെങ്കിലും നമ്മുടെ രാജ്യത്ത് അത്ര സജീവമായിരുന്നില്ല ഇത്. വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു വർക്ക് ഫ്രം ഹോം. ജോലിഭാരവും അധികസമയവും ഓഫീസിൽ ചിലവാക്കുന്നത് കാരണവും കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ലഭിക്കാത്ത ഒരുപാട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഒരു അനുഗ്രഹം തന്നെയായിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിച്ചു കൊണ്ട് തന്നെ ജോലി ചെയ്യുന്നത് ആസ്വദിക്കുകയാണ് പലരും. എന്നാൽ ചിലർക്കെങ്കിലും വർക്ക് ഫ്രം ഹോമിനോട് അത്ര താല്പര്യമില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക്.
ബിസിനസുകാരനായ ഹർഷ് ഗോയങ്ക പങ്കുവെച്ച ഒരു ജീവനക്കാരന്റെ ഭാര്യയുടെ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരുപാട് സ്ത്രീകളുടെ ആവശ്യം ആണ് ഇതെന്ന് അദ്ദേഹത്തിന്റെ കുറിപ്പിന് കീഴിൽ വരുന്ന കമന്റുകൾ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന ഭാര്യയുടെ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദയവുചെയ്ത് ഭർത്താവിന്റെ വർക്ക് ഫ്രം ഹോം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഓഫീസിലേക്ക് തിരിച്ചു വിളിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഭാര്യ. അവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല എന്ന കുറിപ്പോടെയാണ് ഹർഷ് ഗോയങ്ക കത്തിന്റെ ചിത്രം പങ്കുവെച്ചത്. മനോജ് എന്ന തൊഴിലാളിയുടെ ഭാര്യയാണ് ഇങ്ങനെ ഒരു കത്ത് അയച്ചിരിക്കുന്നത്.
രണ്ടു വാക്സിനുകൾ എടുത്ത തന്റെ ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് തന്നെ ജോലിയിൽ പ്രതീക്ഷിക്കാൻ അനുവദിക്കണമെന്ന് ഭാര്യ എഴുതുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അദ്ദേഹം പാലിക്കുമെന്നും ഉറപ്പുനൽകി. വർക്ക് ഫ്രം ഹോം ഇനി തുടർന്നാൽ അത് ഞങ്ങളുടെ വിവാഹബന്ധത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും യുവതി തന്റെ കത്തിൽ ഉൾപ്പെടുത്തി. ഒരു ദിവസം പത്തു തവണയെങ്കിലും കോഫി ആവശ്യപ്പെടും. വർക്ക് ഫ്രം ഹോം എന്ന പേരിൽ പല മുറികളിലായി ഇരിക്കുകയും അവിടെയെല്ലാം വൃത്തികേട് ആക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ആവശ്യപ്പെടുന്നു. മാത്രമല്ല ജോലി സമയത്ത് പലപ്പോഴും ഉറങ്ങുന്നത് ആയും കണ്ടിട്ടുണ്ട് എന്ന് ഭാര്യ കത്തിലൂടെ വ്യക്തമാക്കുന്നു. രണ്ടു കുട്ടികളുള്ള തനിക്ക് ഇനി അദ്ദേഹത്തെ കൂടി നോക്കാൻ ആകില്ലെന്നും എന്റെ മാനസിക ആരോഗ്യം കണക്കിലെടുത്ത് സഹായിക്കണമെന്നും മനോജിന്റെ ഭാര്യ കത്തിൽ കുറിച്ചു. ആർ ജി എന്റർപ്രൈസസ് ചെയർമാനായ ഹർഷ് ഗോയങ്കയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലുള്ളവർ.