സെക്സ്, മാസ്റ്റർബേഷൻ എന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്ന ഒരു സമൂഹമായിരുന്നു നമുക്ക് ചുറ്റിലുമുള്ളത്. സ്വയംഭോഗം വളരെ സ്വാഭാവികമായിട്ടുള്ള ഒരു കാര്യം ആണ്. സ്വയം ഭോഗം ചെയ്യാറുണ്ടെന്ന് തുറന്നു സമ്മതിക്കാൻ ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല. സ്വയഭോഗം വളരെ വ്യക്തിപരമായിട്ടുള്ള കാര്യം ആണെന്നും അത് ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്ന് യുവാക്കൾ അഭിപ്രായപ്പെടുന്നു.
എന്നാൽ പഴയ തലമുറയെ സംബന്ധിച്ചിടത്തോളം ഇതെല്ലം ഒരു തെറ്റാണ്. അത് കൊണ്ട് തന്നെ വീടുകളിൽ ഈ വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കാറുമില്ല. അത് കൊണ്ട് തന്നെ പലർക്കും സ്വയംഭോഗത്തെ കുറിച്ച് യഥാർത്ഥ അറിവുകളുമില്ല. ജീവിതത്തിൽ ഒരു പ്രായത്തിലൂടെ കടന്നു പോകുമ്പോൾ വളരെ സ്വാഭാവികമായി ഉണ്ടാവുന്ന ഒരു വികാരം അടച്ചമർത്തുന്നതിനേക്കാൾ നല്ലത് സ്വയംഭോഗം ചെയ്യുന്നത് ആണ്.
ഇപ്പോഴിതാ സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിൽ ക്ഷതമേറ്റ ഇരുപതുകാരൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. സ്വയംഭോഗത്തിനിടെ പെട്ടെന്ന് യുവാവിന് ശക്തമായ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. നേരിയതോതിൽ ആസ്ത്മ ഉണ്ടായിട്ടുള്ള 20കാരനായ സ്വിറ്റ്സർലാൻഡുകാരനെ ഉടൻ തന്നെ വിന്റർ തൂരിലെ കന്റോണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നെഞ്ചു വേദനക്ക് പുറമെ ദേഹം മുഴുവനും അസഹ്യമായ വേദനയും യുവാവിന് അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച യുവാവിനെ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗിയുടെ മുഖം നീര് വച്ച് വീർത്തതായി ഡോക്ടർമാർ കണ്ടെത്തി. ശ്വാസോച്ഛ്വാസത്തിന് ഇടയിൽ വ്യക്തമായ ഒരു ശബ്ദവും കേൾക്കാമായിരുന്നു. വിശദമായ പരിശോധനയിൽ യുവാവിന് സ്പൊണ്ടേനിയസ് ന്യൂമോമേടിയെസ്റ്റിനം ഡോക്ടർമാർ കണ്ടെത്തി.
ശ്വാസകോശത്തിൽ നിന്ന് വായു ചോർന്ന് വാരിയെല്ലിൽ പോയി തങ്ങി നിൽക്കുന്ന അപൂർവമായ ഒരു അവസ്ഥയാണിത്. എന്നാൽ യുവാവിന്റെ കാര്യത്തിൽ ആ വായു ശരീരം മുഴുവനും പരക്കുകയായിരുന്നു. തലയോട്ടി വരെ എത്തുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ ഇത് ശ്വാസകോശത്തിന്റെ തകർച്ചയ്ക്ക് വരെ കാരണമാകും. മനുഷ്യ ശരീരത്തിലെ നെഞ്ചിൽ ശ്വാസകോശ സഞ്ചികൾക്ക് ഇടയിലുള്ള സ്ഥലമാണ് മീഡിയസ്റ്റിൻ.
യുവാവിന്റെ എക്സ് റേ പരിശോധനയിൽ ഇവിടെ വായു കുടുങ്ങിയത് ഡോക്ടർമാർ കണ്ടെത്തി. രണ്ട് ശ്വാസകോശങ്ങൾക്ക് ഇടയിലുള്ള ആ ഇടത്തേക്ക് വായു ചോരുമ്പോൾ മനുഷ്യന്റെ വായുസഞ്ചികൾക്കും കേടുപാടുകൾ സംഭവിക്കുന്നു. ഈ അവസ്ഥയിൽ നിന്നും അതിജീവിക്കാൻ ഉയർന്ന അളവിലുള്ള ഓക്സിജൻ അനിവാര്യമാണ്. ഐസിയുവിൽ ഓക്സിജനോടൊപ്പം, പാരസെറ്റമോൾ, ആന്റിബയോട്ടിക് എന്നിവയും ഡോക്ടർമാർ നൽകി.
അണുബാധയുണ്ടാകാനുള്ള സാധ്യതകൾ ഉള്ളത് കൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ഒരു രാത്രികൊണ്ട് തന്നെ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തുടർന്ന് യുവാവിനെ ജനറൽ വാർഡിലേക്ക് മാറ്റി. എന്നാൽ നെഞ്ചുവേദന മൂന്നു ദിവസം തുടർന്നു. നാലാം ദിവസം യുവാവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയായിരുന്നു. സാധാരണയായി ശ്വാസകോശത്തിനും അന്നനാളത്തിലും സംഭവിക്കുന്ന ആഘാതം കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
നെഞ്ചിൽ പെട്ടെന്ന് അമിത സമ്മർദ്ദം ഉണ്ടാകുമ്പോഴും ചില ശ്വാസകോശ പാളികളിൽ വിള്ളൽ ഉണ്ടാവുകയും വായു പുറത്തേക്കു ചാടാൻ ഇടയാവുകയും ചെയ്യും. ഇത്തരത്തിലുള്ള പരിക്കുകൾ യുവാക്കളിൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ വ്യായാമം, ആസ്മയും, കഠിനമായ ഛർദിയും അനുഭവപ്പെടുന്നത് ഇതിലേക്ക് നയിക്കുന്ന കാരണങ്ങൾ ആണ്. ആദ്യമായിട്ടാണ് സ്വയംഭോഗം ബന്ധപ്പെട്ട് ഒരാൾക്ക് ഈ അവസ്ഥ ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിന് ശേഷമോ മയക്കു മരുന്ന് ഉപയോഗത്തിന് ശേഷമോ ഇത്തരം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.