സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് 12 കോടിയുടെ തിരുവോണം ബംബർ ലോട്ടറിയുടെ സമ്മാനം ലഭിച്ച വിജയിയെ കുറിച്ചാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആയിരുന്നു കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും 54 ലക്ഷത്തിലധികം ടിക്കറ്റുകൾ ആയിരുന്നു ഇക്കുറി വിറ്റഴിച്ചത്. കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചത് തനിക്കാണെന്ന് അവകാശപ്പെട്ട് ഒരു പ്രവാസി മലയാളി മുന്നോട്ടുവന്നിരുന്നു. പിന്നീട് അയാളുടെ സുഹൃത്ത് പറ്റിച്ചതാണെന്ന് പറഞ്ഞുള്ള വാർത്തകളും പുറത്തു വന്നു. ഭാഗ്യദേവത കൈവെള്ളയിൽ വന്നിട്ട് തിരസ്കരിച്ച തൃപ്പൂണിത്തുറക്കാരന്റെ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
ഒന്നാം സമ്മാനത്തിനു അർഹമായ ടി ഇ 645465 എന്ന നമ്പർ ടിക്കറ്റ് മീനാക്ഷി ഏജൻസിയിൽ നിന്ന് വാങ്ങി അത് തിരിച്ചു നൽകി മറ്റൊരു ടിക്കറ്റ് വാങ്ങിയ തൃപ്പൂണിത്തറക്കാരൻ ഇപ്പോൾ നിരാശനാണ്. ബമ്പർ ലോട്ടറി അടിച്ച ആൾ തൃപ്പൂണിത്തറ പീപ്പിൾസ് അർബൻ സഹകരണ ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കാൻ എത്തുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളം നാട്ടുകാരും ചില മാധ്യമപ്രവർത്തകരും ഇവിടെ കാത്തിരിക്കുകയായിരുന്നു. തൃപ്പൂണിത്തുറ തെക്കുഭാഗത്തുള്ള മൂന്നുപേർക്കാണ് ബമ്പർ ലോട്ടറിയടിച്ചത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏരൂർ ഉള്ള ഒരു വ്യക്തിക്കാണ് ബംബർ ലോട്ടറി അടിച്ചത് എന്നറിഞ്ഞ് അവിടേക്ക് ആളുകൾ അഭിനന്ദന പ്രവാഹവും ആയി എത്തിയെങ്കിലും താനല്ല ഭാഗ്യശാലി എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ആളുകൾ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് തെക്കുഭാഗത്തുള്ള മൂന്നുപേർ ചേർന്ന് എടുത്ത് ടിക്കറ്റിനാണ് 12കോടി സമ്മാനം ലഭിച്ചതെന്നും മറ്റുള്ളവർ അറിയാതിരിക്കാൻ പുറത്ത് അറിയിക്കാത്തതാണെന്നും ഉള്ള വാർത്തകൾ പ്രചരിച്ചു.
എല്ലാ വ്യാജവാർത്തകൾക്കും വിരാമമിട്ടുകൊണ്ട് യഥാർത്ഥ വിജയെ കണ്ടെത്തിയിരിക്കുകയാണ്. മരട് സ്വദേശിയായ ജയപാലൻ ആണ് കേരളം കാത്തിരുന്ന ആ ഭാഗ്യശാലി. ഇത് ആദ്യമായിട്ടല്ല ഓട്ടോതൊഴിലാളി ആയ ജയപാലൻ ലോട്ടറി എടുക്കുന്നത്. ആദ്യം 5000 രൂപയായിരുന്നു ലോട്ടറി അടിച്ചത്. ഇപ്പോൾ 12 കോടിയുടെ തിരുവോണം ബംബറിന് അർഹനായി. സ്ഥിരമായി ലോട്ടറി എടുക്കുന്ന ജയപാലൻ സമ്മാനം അടിച്ച് 5000 രൂപയുടെ ടിക്കറ്റ് മാറാനാണ് മീനാക്ഷി ഏജൻസിയിൽ എത്തിയത്. അവിടെവെച്ച് നമ്പർ കണ്ടു ഇഷ്ടപ്പെട്ട എടുത്ത ടിക്കറ്റ് ആണ് ജയപാലിനെ കോടീശ്വരൻ ആക്കിയത്. 25 വർഷമായി മരട് ആലുങ്കൽ പരീദ് മുക്കിൽ ഓട്ടോയോടിച്ചു ജീവിക്കുന്ന ജയപാലനു കടമൊന്നും ഇല്ലാതെ ജീവിക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. മരട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലുവർഷം മുമ്പ് എട്ടു ലക്ഷം രൂപ വായ്പയെടുത്ത് നിർമ്മിച്ച വീട്ടിലാണ് ജയപാലനും കുടുംബവും താമസിക്കുന്നത്.
94 വയസ്സുള്ള ജയപാലിന്റെ അമ്മ ലക്ഷ്മിയുടെ ആഗ്രഹം മകൻ ജയപാലൻ വീടിന്റെ കടം തീർത്ത കുടുംബവുമായി സമാധാനമായി വീട്ടിൽ കഴിയുന്നത് കാണണമെന്നാണ്. ലോട്ടറി ഫലം വന്നപ്പോൾ തന്നെ വിജയിച്ചത് അറിഞ്ഞിരുന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ പല വാർത്തകളും പ്രചരിച്ചതോടെ ആശങ്കയായി. അതോടെ തിങ്കളാഴ്ച പത്രം നോക്കി ഉറപ്പു വരുത്താം എന്ന് കരുതി. അതിരാവിലെ എഴുന്നേറ്റ് കുടുംബം മുഴുവനും പത്രം വരുന്നത് കാത്തിരുന്നു. പത്രം കയ്യിൽ കിട്ടിയ ഉടനെ ഫലം നോക്കി ഉറപ്പിച്ചശേഷം ഉടൻതന്നെ ബാങ്കിൽ പോയി ടിക്കറ്റ് ഏൽപ്പിച്ച് നടപടികൾ പൂർത്തിയാക്കി. ജയപാലൻന്റെ ഭാര്യ മണി പതിവുപോലെ തൂപ്പ് ജോലിക്കായി ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ മെഡിക്കൽ കോളേജിലേക്ക് പോവുകയും ചെയ്തു. വൈകിട്ടോടെ നാടുമുഴുവൻ വിവരമറിഞ്ഞതോടെ ജയപാലന്റെ പരിചയക്കാരും അറിയാത്തവരും എല്ലാവരും അഭിനന്ദനവുമായി എത്തി.