മിമിക്രിയിൽ നിന്നും മലയാള സിനിമയിലേക്ക് കടന്നു വന്ന താരം ആണ് നാദിർഷ. അഭിനേതാവ് ആയും ഇപ്പോൾ സംവിധായകൻ ആയും മലയാള സിനിമയിൽ സജീവമായിട്ടുള്ള നാദിർഷായുടെ ഏറ്റവും പുതിയ ചിത്രം ആണ് ജയസൂര്യ നായകൻ ആവുന്ന “ഈശോ”. സിനിമയുടെ പേര് പുറത്തു വിട്ടതോടെ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ഒടുവിൽ വിശദീകരണവുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേരിനെ അനുകൂലിച്ച് ഫാദർ ജെയിംസ് പനവേലിൽ നടത്തിയ പ്രസംഗം ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “ഈശോ” എന്ന പേരിലോ, സിനിമയിലോ, പോസ്റ്ററിലോ പഴുത്ത് പൊട്ടാറാകുന്ന ഒന്നാവരുത് മതവികാരം എന്ന് ഫാദർ ജെയിംസ് പറയുന്നു.
ഇതിനൊക്കെ അപ്പുറം ആണ് ക്രിസ്തു എന്ന് യഥാർത്ഥ വിശ്വാസികൾ മനസിലാക്കും. അല്ലാത്തവർ ആണ് പരസ്പരം മാന്തി കീറാൻ ഒരുങ്ങുന്ന വർഗീയവാദി ക്രിസ്ത്യാനികൾ ആകുന്നത്. ഇതിന് മുമ്പും “ഈ മ യൗ”, “ആമേൻ”, ” ഹല്ലേലൂയാ” എന്നീ സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനികൾ ഇന്ന് വാളും വടിയും എടുത്ത് കത്തിക്കാൻ ഇറങ്ങുകയാണ്. ഇതോടെ ക്രിസംഘി എന്ന വിളിപ്പേരാണ് ക്രിസ്ത്യാനികൾക്ക് ലഭിച്ചിരിക്കുന്നത്. മനുഷ്യന് വേണ്ടത് മതാത്മകതയും സമുദായവാദവും അല്ല, ആത്മീയത ആണ്. അത് പരസ്പര സ്‌നേഹത്തിലൂടെ ആണ് കിട്ടുന്നത് എന്ന് ഫാദർ ജെയിംസ് പറയുന്നു.